india-us

ന്യൂഡൽഹി: ലഡാക്കിലും ഇന്ത്യൻ സമുദ്രാതിർത്തിയിലും നിരന്തരം ഭീഷണിയാകുന്ന ചൈനീസ് സാന്നിദ്ധ്യത്തെ ഓർമ്മിപ്പിച്ചും ഇന്ത്യക്ക് പിന്തുണയുമായും വൈറ്റ്ഹൗസ്. തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളിയാണ് ഇന്ത്യയെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. വൈറ്റ്ഹൗസ് പുറത്തിറക്കിയ ഇന്തോ-പസഫിക്ക് സ്‌ട്രാറ്റജിക്ക് റിപ്പോർട്ടിലാണ് അമേരിക്ക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് പെരുമാറ്റം കൊണ്ടും രാഷ്‌ട്രീയപരമായ ഇടപെടലുകൾ കൊണ്ടും ഇന്ത്യ നിരന്തരം ചൈനയിൽ നിന്നും വെല്ലുവിളി നേരിടുകയാണ്. ജോ ബൈഡൻ പ്രസിഡന്റ് പദവി ഏറ്റെടുത്തശേഷമുള‌ള ആദ്യ ഇന്തോ-പസഫിക്ക് മേഖലാ സ്‌ട്രാറ്റജിക്ക് റിപ്പോർട്ടിലാണ് ഇന്ത്യയ്‌ക്ക് അമേരിക്ക മുന്നറിയിപ്പും പിന്തുണയും നൽകുന്നത്.

ഇന്തോ-പസഫിക് സമുദ്രമേഖലയിൽ അമേരിക്കയുടെ സ്ഥാനം ഉറപ്പിക്കാൻ ക്വാഡ് സഖ്യത്തിൽ ഏറ്റവും പ്രബലമായ ഇന്ത്യയെ പിന്തുണയ്‌ക്കാനും അതുവഴി ഇന്ത്യയുടെ ഉയർച്ചയ്‌ക്കും ഒപ്പം നിൽക്കാനാണ് പ്രസിഡന്റ് ജോ ബൈഡന് താൽപര്യം. സാമ്പത്തികവും സാങ്കേതികവുമായ സഹകരണം ആഴത്തിൽ ഉറപ്പിക്കുന്നതിനൊപ്പം പുതിയ മേഖലകളായ ആരോഗ്യം, ബഹിരാകാശം, സൈബർ സ്‌പേസ് എന്നിവിടങ്ങളിലും സഹകരണമുണ്ടാകും.

ദക്ഷിണേഷ്യയിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും തങ്ങളുടെ സമാന ചിന്താഗതിയുള‌ള രാജ്യങ്ങളിൽ നേതാവാകുക ഇന്ത്യയാകും എന്നത് തങ്ങൾ തിരിച്ചറിയുന്നതായി അമേരിക്ക വ്യക്തമാക്കുന്നു. മുൻ പ്രസിഡന്റ് ട്രംപിന്റേിതുൾപ്പടെ അമേരിക്കൻ ഭരണകൂടങ്ങൾ പ്രദേശത്ത് മികച്ച പ്രവ‌ർത്തനമാണ് നടത്തിവന്നതെന്ന് വൈറ്റ്‌ഹൗസ് പറയുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ശക്തിയാകാൻ ചൈന നടത്തുന്ന സാമ്പത്തിക, നയപര, സൈനിക, സാങ്കേതികവിദ്യാ പരമായ നീക്കങ്ങൾക്കെതിരെയാണ് ക്വാഡ് സഖ്യത്തിലൂടെ ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും പ്രവർത്തിക്കുന്നത്. ചൈന ഉയർത്തുന്ന ഭീഷണി ലോകമാകെയുണ്ടെങ്കിലും ഇന്തോ-പസഫിക് മേഖലയിൽ ഇത് വലിയ പ്രശ്‌നമാണ് സൃഷ്‌ടിക്കുന്നത്.

ഓസ്‌ട്രേലിയയിൽ സാമ്പത്തികമായ പ്രശ്‌നങ്ങൾ തീർക്കുന്ന ചൈന ഇന്ത്യയിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിരന്തരം പ്രകോപനം സൃഷ്‌ടിക്കുന്നു. തായ്‌വാനിലെ പ്രശ്‌നങ്ങളും ദക്ഷിണ, കിഴക്കൻ ചൈനാ കടലിലെ അയൽക്കാരുമായി പ്രശ്‌നങ്ങളും ചൈന സൃഷ്‌ടിക്കുന്നുണ്ട്.