
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് പോക്സോ കേസ് ചുമത്തിയിരുന്നു. റോയുടെ അടുത്ത സുഹൃത്തുക്കളായ സൈജു എം തങ്കച്ചനും അഞ്ജലി വടക്കേപുരക്കലും കേസിൽ കൂട്ടുപ്രതികളാണ്.
പെൺകുട്ടിയെ കൊച്ചിയിലെത്തിച്ചതും പീഡനത്തിന് കൂട്ടു നിന്നതും അഞ്ജലിയാണെന്നാണ് പരാതി നൽകിയ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. കോഴിക്കോട് സ്വന്തമായി ഒരു മാർക്കറ്റിംഗ് കമ്പനി അഞ്ജലി നടത്തുന്നുണ്ട്. ഫാഷൻ രംഗത്ത് ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെയും അമ്മയെയും കൊച്ചിയിലേക്ക് അവർ എത്തിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇരുവർക്കും കുണ്ടുന്നൂരിലുള്ള ഒരു ഹോട്ടലിൽ താമസമൊരുക്കിയ ശേഷം രാത്രി സൈജുവിന്റെ കാറിൽ നമ്പർ 18 ഹോട്ടലിലേക്ക് എത്തിക്കുകയായിരുന്നു. അഞ്ജലിയായിരുന്നു അവരെ നിർബന്ധിച്ച് ഈ ഹോട്ടലിലേക്ക് മാറ്റിയത്. ശേഷം റോയ് വയലാട്ട് റൂമിലേക്ക് കടന്നു വരികയും ബലം പ്രയോഗിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുമായിരുന്നു.
പീഡന ദൃശ്യങ്ങൾ അഞ്ജലിയും സൈജുവും ചേർന്നാണ് മൊബൈലിൽ പകർത്തിയത്. പൊലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നുണ്ട്. കോഴിക്കോടുള്ള അഞ്ജലിയുടെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ പെൺകുട്ടികളെ സ്ഥിരമായി ഇവിടെയെത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചിരുന്നു.
പെൺകുട്ടി പരാതി നൽകിയതോടെ സമാന അനുഭവങ്ങളുള്ള മറ്റുള്ളവരും ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജോലി നൽകാമെന്ന് പറഞ്ഞാണ് പലരെയും വിശ്വസിപ്പിച്ച് കുഴിയിൽ ചാടിക്കുന്നത്. ഈ സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴാണ് കൊച്ചിയിൽ മോഡലുകളുടെ അപകടം നടക്കുന്നത്.
തുടർന്ന് മാദ്ധ്യമങ്ങളിൽ അഞ്ജലിയുടെ പേര് വന്നതോടെയാണ് കേസിൽ അവർക്കും പങ്കുണ്ടെന്ന് മനസിലാകുന്നതെന്നും പൊലീസിന് നൽകിയ മൊഴിയിൽ പെൺകുട്ടി പറഞ്ഞു. അമിതമായി ലഹരി ഉപയോഗിക്കുന്ന ആളാണ് അഞ്ജലി. ബിപിയുടെ ഗുളികയാണെന്നാണ് പലരോടും പറഞ്ഞിട്ടുള്ളത്. ലഹരിക്കടത്തിന് പുറമേ പെൺകുട്ടികളെ കടത്തുന്നതിലും അഞ്ജലി വിദഗ്ദ്ധയാണ്.