
ദളിത്-ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സർക്കാർ നിരന്തരം അവഗണിക്കുകയാണ്. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എസ്.സി, എസ്. ടി ഫണ്ട് തട്ടിപ്പുകൾ മുതൽ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ചുകൊന്ന കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ കാണിച്ച ഗുരുതരമായ അലംഭാവമുൾപ്പെടെ അവഗണനയ്‌ക്ക് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ദളിത്- ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നമുണ്ടായാലും അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ചൂണ്ടിക്കാട്ടി അവഗണിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തിരുവനന്തപുരം നഗരസഭയിലും മലപ്പുറം അരീക്കോട് ബ്ളോക്കിലും എസ്.സി - എസ്. ടി ഫണ്ടിൽനിന്നും ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടന്നത്. എന്നാൽ താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് വലിയ വ്യാപ്തിയുള്ള ഈ വെട്ടിപ്പിന്റെ അന്വേഷണം മരവിപ്പിച്ചു. ഈ തട്ടിപ്പിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ഇപ്പോഴും കാണാമറയത്താണ്. വലിയ തോതിലുളള രാഷ്ട്രീയസംരക്ഷണം അവർക്ക് ലഭിക്കുകയും ചെയ്യുന്നു. അറസ്റ്റിലായ പ്രതികൾ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ട് പോലും അന്വേഷണം എങ്ങുമെത്താതെ പോവുകയായിരുന്നു.
2021-22 സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി കഷ്ടിച്ച് ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. പട്ടികജാതിവകുപ്പിലെ പദ്ധതി വിനിയോഗം കേവലം നാല്‍പ്പത്തിയാറ് ശതമാനം മാത്രമാണെന്ന് ആസൂത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. പദ്ധതി തുകയുടെ പകുതിപോലും ചെലവഴിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പട്ടിവർഗ വകുപ്പിലാകട്ടെ പദ്ധതിവിഹിതം ചെലവഴിച്ചത് കേവലം 37 ശതമാനം മാത്രമാണ്. പട്ടികജാതി വിഭാഗത്തിന്റെ ഭവനനിർമാണ പദ്ധതി അഴിമതിയുടെ കൂടാരമായ ലൈഫിൽ ലയിപ്പിച്ചതോടെ ഇപ്പോൾ വീടുകളും അവർക്ക് ലഭിക്കുന്നില്ല. സർക്കാർ വകുപ്പുകളിൽ ഈ വിഭാഗങ്ങളുടെ ഒഴിവുകൾ എത്രയുണ്ടെന്ന് ഇതുവരെ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. അതോടെ ഈ വിഭാഗങ്ങൾക്കുണ്ടായിരുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നിലച്ചു. പട്ടികവർഗ കോളനികളിലും ഊരുകളിലും നവജാത ശിശുമരണങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ദുരൂഹമരണങ്ങളുമുണ്ടായിട്ടും അതെല്ലാം ഒന്നോരണ്ടോ ദിവസം വാർത്തകളിൽ നിറയുന്നതിന് അപ്പുറത്തേക്ക് യാതൊരു ചലനങ്ങളുമുണ്ടാക്കുന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത. പെരിങ്ങമല, വിതുര ആദിവാസിക്കോളനികളിൽ അഞ്ച് പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്നു മറ്റൊരു നടപടിയും ഉണ്ടായില്ല. ആദിവാസി ഊരുകളിൽ ലഹരിമാഫിയയുടെ സാന്നിദ്ധ്യം വളരെ ശക്തമാണ്. ഇത്തരം ആത്മഹത്യകളിൽ ക്രിമിനൽ സംഘങ്ങൾക്കുളള പങ്ക് അന്വേഷിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നതാണ് ദുഃഖകരമായ വസ്തുത.
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ആൾക്കൂട്ട കൊലപാതകം നടന്ന് നാല് വർഷം കഴിഞ്ഞിട്ടും കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിൽ ഒരു പ്രോസിക്യുട്ടറെ പോലും നിയോഗിക്കാൻ സർക്കാർ തയാറായില്ല. ആരോഗ്യരംഗത്ത് ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിലും സർക്കാർ വലിയ പരാജയമാണ്. സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഈ മേഖലയിലെ വലിയൊരു പ്രശ്‌നമാണ്. നവജാത ശിശുമരണങ്ങൾ കൂടാതെ മറ്റനേകം രോഗങ്ങളും ഈ ആദിവാസി മേഖലയിൽ പടരുന്നുണ്ട്. അട്ടപ്പാടിക്കടുത്ത ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ട്രൈബൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാകട്ടെ പരാധീനതകളുടെ നടുവിലാണ്. ഉപകരണങ്ങളും ഡോക്ടർമാരും ഇല്ലാത്ത ഇത്തരം ട്രൈബൽ ആശുപത്രികൾകൊണ്ട് പട്ടികവർഗ സമൂഹത്തിന് കാര്യമായ യാതൊരു പ്രയോജനവുമില്ല. പുറമേ നിന്നുളള ആശുപത്രികളിൽ നിന്ന് സ്‌കാനിംഗ് മറ്റ് ടെസ്റ്റുകൾ എന്നിവ നടത്തിയാൽ അതിനുള്ള പണം റീ ഇംബേഴ്‌സ് ചെയ്ത് നൽകണമെന്നാണ് ചട്ടം. എന്നാൽ പലപ്പോഴും ഇതൊന്നും നടക്കാറില്ല. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള ക്രൂരതകൾ തടയുന്ന നിയമപ്രകാരം എടുക്കുന്ന കേസുകൾ പലപ്പോഴും കോടതിയിൽ എത്താതെ ഒത്തുതീർപ്പുകളിലൂടെ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. പൊലീസ്- ആരോഗ്യ- സാമൂഹ്യക്ഷേമ - വനം വകുപ്പുകളുടെയും റവന്യൂ അധികൃതരുടെയും സംയോജിതമായ പ്രവർത്തനത്തിലൂടെയേ പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരം സാദ്ധ്യമാവുകയുള്ളൂ. എന്നാൽ പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോൾ താല്‍കാലികമായ ചില തട്ടിക്കൂട്ടു പരിഹാരമാർഗങ്ങൾ അല്ലാതെ ദീർഘകാലാടിസ്ഥാനത്തിൽ ദളിത് ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ കണ്ടെത്താനും പരിഹരിക്കാനും യാതൊരുശ്രമവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നത് നിർഭാഗ്യകരമാണ്.