arif-muhammad-khan

ന്യൂ‌‌ഡൽഹി: ഹിജാബ് അനുകൂല പ്രസ്താവനകളെ വീണ്ടും ശക്തമായി എതിർത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം പെൺകുട്ടികളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാൻ ആഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങൾ ഉയരുന്നതെന്നും ഗവർണർ വാർത്താ ഏജൻസിയോട് പറഞ്ഞു.

മുസ്ലീം സ്ത്രീകളെ വീടിനുള്ളിൽ തളയ്ക്കാനാണ് ഹിജാബ് വിവാദം ഉയർത്തുന്നത്. ഇതിനു പിന്നിൽ മുസ്ലീം സ്ത്രീകൾ മുന്നോട്ട് വരരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും . പെൺകുട്ടികൾ ജനിച്ചാൽ അവരെ കുഴിച്ച് മൂടിയിരുന്ന പഴയ അറേബ്യൻ മനസാണ് ഇപ്പോഴും ചിലർക്കുള്ളത്. സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്ന് പിന്തിരിപ്പിക്കാനും അടിച്ചമർത്താനുമാണ് ഹിജാബ് കണ്ടെത്തിയതെന്നും ഗവർണർ വിമർശിച്ചു. ഹിജാബിന് വേണ്ടി വാദിക്കുന്നവർക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഇന്നലെയും ഗവർണർ ആരോപിച്ചിരുന്നു.

പഠനമേഖലകളിൽ മുന്നിൽ നിൽക്കുന്നത് പെൺകുട്ടികളാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഇന്നലെ ഗവർണർ പറഞ്ഞിരുന്നു. ഹിജാബിനെ പ്രവാചകന്റെ കാലത്തു തന്നെ സ്ത്രീകൾ എതിർത്തിരുന്നു. ദൈവം അനുഗ്രഹിച്ച് നൽകിയ സൗന്ദര്യം മറച്ചു വയ്ക്കാനുള്ലതല്ല എന്നും ആദ്യ തലമുറയിലെ സ്ത്രീകൾ വാദിച്ചിരുന്നതായും ഗവർണർ പറഞ്ഞിരുന്നു.