ipl

ബംഗളൂരു: കൊവിഡ് നിമിത്തമുണ്ടായ ഞെരുക്കത്തിൽ ലോകം മുഴുവനുമുള്ള സാമ്പത്തിക കേന്ദ്രങ്ങൾ അങ്കലാപ്പിലാണ്. എന്നാൽ ഇന്ത്യയെ ഇതൊന്നും ബാധിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെയും ഇന്നുമായി നടന്ന ഐ പി എൽ താരലേലത്തിൽ പത്ത് ടീമുകളുമായി ചേർന്ന് ചെലവാക്കിയത് 551 കോടി രൂപയാണ്. കൃത്യമായി പറഞ്ഞാൽ 551 കോടി 70 ലക്ഷം രൂപ. ഇതിൽ 388 കോടി രൂപയും ടീമുകൾ ചെലവാക്കിയത് ലേലത്തിന്റെ ആദ്യ ദിവസമായ ഇന്നലെയായിരുന്നു.

ആകെ മൊത്തം 204 കളിക്കാരെയാണ് രണ്ട് ദിവസമായി നടന്ന ലേലത്തിലൂടെ ടീമുകൾ സ്വന്തമാക്കിയത്. അതിൽ 67 വിദേശതാരങ്ങളും 137 ഇന്ത്യൻ താരങ്ങളും ഉൾപ്പെടും. അതാത് ടീമുകൾ നിലനിർത്തിയ താരങ്ങൾക്ക് വേണ്ടി ചെലവാക്കിയ കോടികൾക്കു പുറമേയാണ് ഈ കണക്കുകൾ.

മുംബയ് ഇന്ത്യൻസിന്റെ ഇഷാൻ കിഷനാണ് ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച താരം. 15.25 കോടി രൂപയ്ക്കാണ് മുംബയ് ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ സ്വന്തമാക്കിയത്. 14 കോടി ലഭിച്ച ദീപക് ചാഹറാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ചെന്നൈ സൂപ്പർ കിംഗ്സാണ് ചാഹറിനെ സ്വന്തമാക്കിയത്. അതേസമയം സുരേഷ് റെയ്ന, ഇഷാന്ത് ശർമ്മ തുടങ്ങിയ പേരുകേട്ട താരങ്ങളെ ആരും തിരിഞ്ഞുനോക്കിയതുമില്ല.