afsal

കണ്ണൂർ: സി ഐ ടി യു പ്രവർത്തകർ വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിച്ചതിന് മ‌ർദ്ദനമേറ്റ യുവാവ് കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. അന്നത്തെ ആക്രമണത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും തന്നെ സി ഐ ടി യുകാർ‌ ആക്രമിച്ചെന്നും ബ്രാഞ്ച് സെക്രട്ടറിയായ രഞ്ജിത്ത് തന്റെ നേർക്ക് കത്തി വീശിയെന്നും മർദ്ദനമേറ്റ അഫ്സൽ പറഞ്ഞു. ഒരു പ്രമുഖ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഫ്സൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്നെ സി ഐ ടി യുക്കാർ ആക്രമിച്ചതിനെ തുടർന്ന് ഒരു ചെവിയുടെ കേൾവി ഭാഗികമായി നഷ്ടപ്പെട്ടെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സഹോദരിയെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായതായും അഫ്സൽ പറഞ്ഞു. സി ഐ ടി യുക്കാരെ പേടിച്ച് നാടു വിടേണ്ടി വന്നുവെന്നും അഫ്സൽ കൂട്ടിച്ചേർത്തു.

അതേസമയം സിഐടിയു ചുമട്ടു തൊഴിലാളികളുടെ സമരത്തെ തുടർന്ന് മാതമംഗലത്ത് ആരംഭിച്ച എസ് ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‌വെയർ കട പൂട്ടി. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും കട തുടർന്നു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് ഉടമ റബീ മുഹമ്മദ് പറയുന്നത്. ഇവിടെ നിന്നും സാധനം വാങ്ങിച്ചതിനാണ് തന്നെ സി ഐ ടി യുക്കാർ മർദ്ദിച്ചതെന്നാണ് അഫ്സലിന്റെ ആരോപണം.

70ലക്ഷം മുതൽമുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങൾക്കകം പൂട്ടേണ്ടിവന്നതെന്നും ഉടമ പറയുന്നു. എന്നാൽ തൊഴിൽ നിഷേധത്തിനെതിരെയാണ് സമരം നടത്തുന്നതെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. പഞ്ചായത്ത് ലൈസൻസ് ഇല്ലാത്തതിനാലാണ് കട പൂട്ടിയതെന്നും ലേബർ കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ പരിഹാരം കാണുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ ആഗസ്ത് രണ്ടിനാണ് എസ് ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‌വെയർ കട റബീഅ് തുടങ്ങിയത്. തൃശൂർ ആസ്ഥാനമാക്കി സിമന്റ് വ്യാപാരം നടത്തുന്ന സ്റ്റാർ എന്റർപ്രൈസസ് ഉടമ കെഎ സബീലുമായുള്ള പാർട്നർഷിപ്പിലാണ് കച്ചവടം തുടങ്ങിയത്. കടയിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കാൻ തൊഴിലാളികൾക്ക് ലേബർ കാർഡും ഹൈക്കോടതി മുഖാന്തിരം വാങ്ങി. എന്നാൽ സിഐടിയുക്കാർ ലോഡ് ഇറക്കുന്നത് തടയുകയും ഉടമയെ മർദിക്കുകയും ചെയ്തു.

പൊലീസ് ഇടപെട്ട് വിഷയത്തിൽ കേസെടുത്തതോടെ തൊഴിൽ നിഷേധിച്ചെന്ന ആരോപണവുമായി സിഐടിയുക്കാർ കടയ്ക്കു മുന്നിൽ പന്തൽ കെട്ടി സമരം ആരംഭിച്ചു. കടയിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി. ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കട ഉടമ അഫ്സലിനെ നടുറോഡിൽ വച്ച് ചുമട്ട് തൊഴിലാളികൾ പൊതിരെ തല്ലി. മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് സിഐടിയു നേതാക്കൾ പറയുന്നത്. ചുമട്ട് തൊഴിലാളികളെ ചരക്കിറക്കാൻ അനുവദിച്ചില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ലെന്നും കട പൂട്ടുന്നത് തങ്ങളുടെ പരിഗണനയിലുള്ള വിഷയമല്ലെന്നാണ് സി ഐ ടി യുവിന്റെ നിലപാട്.