pslv

ബംഗളൂരു: ഐഎസ്ആർഒയുടെ പുതുവർഷത്തെ ആദ്യ വിക്ഷേപണം പൂർണ വിജയം. പിഎസ്എൽവി സി-52 എന്ന റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളെയും നിർദ്ദിഷ്ട ഭ്രമണപഥത്തിൽ വിജയകരമായി സ്ഥാപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പുലര്‍ച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്.റഡാർ‌ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ് 04 ആയിരുന്നു ദൗത്യത്തിലെ പ്രധാന ഉപഗ്രഹം, ഇന്‍സ്പെയർ സാറ്റ് 1, ഐഎൻഎസ് 2 ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായിരുന്നു. 1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ ഒ എസ് -04. റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ ഇ ഒ എസ് -04 വഴി പ്രതികൂല കാലാവസ്ഥയിലും മികച്ച ചിത്രങ്ങളെടുക്കാന്‍ സാധിക്കും.

ഇന്‍സ്പെയര്‍സാറ്റ്-ഒന്ന് എന്ന കുഞ്ഞൻ ഉപഗ്രഹം നിർമ്മിച്ചത് തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളും കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഫോർ അറ്റമോസ്ഫറിക് ആൻഡ് സ്പേസ് ഫിസിക്സും ചേർന്നാണ്. ഇന്‍സ്പെയര്‍ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഇത്. അയണോസ്ഫിയർ പഠനവും, സൂര്യന്റെ കൊറോണയെക്കുറിച്ചുള്ള പഠനവുമാണ് ഈ ചെറു ഉപഗ്രഹം ലക്ഷ്യമിടുന്നത്. ഒരു വർഷമാണ് ദൗത്യ കാലാവധി.

എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്. അടുത്ത ദൗത്യവുമായി ഉടൻ കാണാമെന്നായിരുന്നു വിജയത്തിന് ശേഷമുള്ള ഇസ്രൊ ചെയർമാൻ്റെ പ്രതികരണം