highcourt

കൊച്ചി: സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പരാതിക്കാരുടെ ഭൂമിയിലെ സർവേ തടഞ്ഞ ഉത്തരവാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ഡിപിആർ തയ്യാറാക്കിയതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന നിർദേശവും ഒഴിവാക്കി.

സർവേ നടപടികൾ നിറുത്തി വയ്‌ക്കണമെന്ന ആവശ്യവുമായി ഇരുപതോളം ഹർജിക്കാരാണ് സിംഗിൾ ബെഞ്ചിലെത്തിയത്. ഭൂമിയിലെ സർവേ നിയമവിരുദ്ധമാണെന്നും ഇത് തടയണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് സർവേ നടപടികൾ തടയുകയും സർക്കാരിനോട് ഡിപിആർ എന്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ നിർദേശിക്കുകയും ചെയ്‌തത്. ഹർജിക്കാരുടെ ഭൂമിയേറ്റെടുക്കുന്ന നടപടികളെല്ലാം സിംഗിൾ ബെഞ്ച് തടയുകയും ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്‌തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

സംസ്ഥാനത്തിന്റെ വാദങ്ങൾ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് സർവേ നടപടികൾ തടഞ്ഞതെന്നും ഇതൊരു പ്രാഥമിക സർവേ മാത്രമാണെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. സംസ്ഥാന സർക്കാരിന് നിയമാനുസൃതമായി നടത്താവുന്നതാണ് ഈ സർവേ. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്ത് തുടങ്ങിയിട്ടില്ലെന്നും കോടതിയിൽ വാദിച്ചു. തുടർന്നാണ് സംസ്ഥാന സർക്കാരിന് നിയമാനുസൃതമായ സർവേ നടപടികളുമായി മുന്നോട്ട് പോകാനുള്ള അനുമതി ഡിവിഷൻ ബെഞ്ച് നൽകിയത്.