rajendran

തിരുവനന്തപുരം: അന്നമൂട്ടിയ കൈക്ക് തന്നെ ആദ്യം കടിച്ചാണ് വിനിത കൊലക്കേസ് പ്രതി രാജേന്ദ്രൻ ക്രിമിനലായത്. രാജേന്ദ്രനെ കുടുംബാംഗത്തെപ്പോലെ സ്നേഹിച്ചിരുന്നയാളായിരുന്നു രാജേന്ദ്രന്റെ കൈയാൽ കൊല്ലപ്പെട്ട കസ്റ്റംസ് ഓഫീസർ സുബ്ബയ്യ. പാവപ്പെട്ട കുടുംബത്തിൽപ്പെട്ട രാജേന്ദ്രന്റെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കുമുള്ള പണം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു. സ്കൂൾ,​ കോളേജ് വിദ്യാഭ്യാസത്തിനെല്ലാം സാമ്പത്തിക സഹായം നൽകിയ സുബ്ബയ്യ, രാജേന്ദ്രനെ ധനതത്വശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദധാരിയാക്കി. തുടർന്ന് വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം എം.ബി.എ പഠനത്തിനും ടീച്ചേഴ്സ് ട്രെയിനിംഗിൽ ഡിപ്ളോമ കരസ്ഥമാക്കാനും സഹായിച്ചു.

വിവാഹിതനായിരുന്നെങ്കിലും മക്കളില്ലാതിരുന്ന സുബ്ബയ്യ ഒരു പെൺകുട്ടിയെ ദത്തെടുത്ത് വളർത്തിയതോടെ രാജേന്ദ്രന് ഇയാളോട് നീരസം തോന്നി. തനിക്ക് ലഭിച്ചിരുന്ന സഹായം നിലയ്ക്കുമെന്ന സംശയമാണ് ഇതിന് കാരണമായത്. ഇതിലുള്ള ദേഷ്യം മനസിൽ കൊണ്ടുനടന്ന രാജേന്ദ്രൻ സുബ്ബയ്യയേയും കുടുംബത്തെയും വകവരുത്തി സ്വത്തുക്കൾ കൈക്കലാക്കാമെന്ന് കരുതി. സുബ്ബയ്യയ്ക്കും കുടുംബത്തിനുമൊപ്പം പലയിടത്തും യാത്ര ചെയ്യാറുണ്ടായിരുന്ന രാജേന്ദ്രൻ ഒരിക്കൽ സുബ്ബയ്യയുമായി കാറിൽ പുറത്തുപോയി. വിജനമായ സ്ഥലത്തെത്തിയപ്പോൾ ഒരുകാര്യം സംസാരിക്കാനുണ്ടെന്ന പേരിൽ കാറിൽ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയശേഷം കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുബ്ബയ്യയുടെ വീട്ടിൽ മടങ്ങിവന്ന രാജേന്ദ്രൻ സുബ്ബയ്യയുടെ ഭാര്യയോടും വളർത്തുമകളോടും സാർ അല്പം താമസിക്കുമെന്ന് പറഞ്ഞു. വളർത്തുമകളെ അടുക്കളയിലേക്ക് വെള്ളമെടുക്കാൻ പറഞ്ഞുവിട്ടശേഷം ഭാര്യയേയും കഴുത്തറുത്ത് കൊന്നു.

വെള്ളവുമായി തിരികെ വന്ന കുട്ടിയെ നിലത്തടിച്ചുമാണ് കൊന്നത്. ക്രൂരമായ ഈ കൂട്ടക്കൊലയിൽ രണ്ട് കേസുകളായാണ് രാജേന്ദ്രനെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പിന്നീട് തമിഴ്നാട്ടിൽ കവർച്ചയ്ക്കായി മറ്റൊരു കൊലപാതകം കൂടി നടത്തിയ രാജേന്ദ്രൻ 2016ൽ ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് വെള്ളമടയിൽ നിന്ന് കാവൽകിണറിലേക്ക് താമസം മാറിയത്. പിന്നീട് കേരളത്തിലെത്തിയ രാജേന്ദ്രൻ വിനിത കൊലക്കേസിലാണ് പിടിക്കപ്പെട്ടത്. തൃശൂർ ഇരിങ്ങാലക്കുടയിൽ ആലീസെന്ന യുവതിയെ കൊലപ്പെടുത്തി കവർച്ച ചെയ്ത സംഭവത്തിലും രാജേന്ദ്രനോട് സാമ്യമുള്ള ഒരാൾക്കെതിരെയാണ് ക്രൈംബ്രാ‍ഞ്ച് അന്വേഷണം നടത്തുന്നത്. അതും രാജേന്ദ്രൻ തന്നെയാണോയെന്ന് സംശയിക്കുന്ന ക്രൈംബ്രാഞ്ചും മറ്റ് തെളിവുകൾ കൂടി പരിശോധിച്ചശേഷം വരും ദിവസങ്ങളിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ സാദ്ധ്യതയുണ്ട്.