
ചാലക്കുടിയുടെ യാത്ര. ഫോക്ക്ലോറിൽ ബിരുദാനന്തര ബിരുദവും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും എംഫില്ലുമുള്ള പ്രസീതയെ തേടി  കേരള സംഗീത നാടക അക്കാഡമി അവാർഡ്, ഏഷ്യാനെറ്റ് ന്യൂസിന്റെ 'സ്ത്രീശക്തി" എന്നീ പുരസ്കാരങ്ങൾ എത്തിയത് പിന്നിലെ കാരണമറിയണമെങ്കിൽ 'അജഗജാന്തരം" എന്ന സിനിമയിലെ സൂപ്പർഹിറ്റ് തുളു ഫോക് സോംഗ്  ''ഒല്ലുല്ലേരു ഒല്ലുല്ലേരു മാനിനങ്കെരെ..."" ആലപിച്ച  ഈ കലാകാരിയോട് സംസാരിക്കുക തന്നെ വേണം.
നാടൻ പാട്ട്; ഞാനതിൽ
ജനിച്ചു വളർന്നു
എന്റെ അച്ഛനും അമ്മയും നാടൻ പാട്ടുകാരാണ്. മുത്തച്ഛനും മുതുമുത്തച്ഛനും ഈ കലാമേഖലയിൽ തന്നെ ഉള്ളവരുമായിരുന്നു. പൂർവികരെല്ലാം നാടൻ പാട്ടിന്റെ ഉപാസകരായിരുന്നു. സ്വാഭാവികമായും ഞാൻ കേട്ടുണർന്നതും കേട്ടുറങ്ങിയതും നാടൻ പാട്ടുകളാണ്. ഓരോ പ്രദേശത്തുമുള്ളവരും താന്താങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങളും സാമൂഹിക ആചാരങ്ങളും  തൊഴിൽ വിഷയങ്ങളും മറ്റും നാട്ടുഭാഷയിൽ ആലപിച്ചപ്പോഴാണ് നാടൻപാട്ടുകൾ പിറവി കൊണ്ടത്. എന്നാൽ, ഈ ഗാനശാഖയുടെ ആരംഭം എങ്ങനെയായിരുന്നെന്നോ, ആരെല്ലാമായിരുന്നു ആചാര്യരെന്നോ വ്യക്തമായി പറയാൻ കഴിയില്ല. വരികൾക്ക് ഭാഷയുടെ നിയമങ്ങളോ, ആവിഷ്കരണത്തിന് സംഗീതത്തിന്റെ അളവുകോലുകളോ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുമില്ല. വായ്മൊഴിയാൽ ലഭിച്ച ഗാനം ഇമ്പമുള്ളൊരു ശീലിൽ പാടി, മണ്ണിന്റെ മണമുള്ള ചെറിയൊരു കഥയായി പറയുകയാണ് പാടുന്നയാൾ. 

നിലം ഉഴുമ്പോഴും വിത്തു വിതയ്ക്കുമ്പോഴും ഞാറു നടുമ്പോഴും വിള കൊയ്യുമ്പോഴും കറ്റ മെതിയ്ക്കുമ്പോഴും പാടുവാനായി പ്രത്യേക പ്രമേയവും താളവുമുള്ള പാട്ടുകളുണ്ട്. കൃഷിപ്പാട്ടുകൾ മാത്രമല്ല, വഞ്ചിപ്പാട്ടുകളും വണ്ടിപ്പാട്ടുകളും മീൻപിടുത്തപ്പാട്ടുകളുമെല്ലാം വാദ്യോപകരണങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ തന്നെ ഏറെ ഹൃദ്യമാണ്. പാടുന്നതും പാട്ടാസ്വദിക്കുന്നതും മനസിനെ പ്രചോദിപ്പിക്കുന്നതിനാൽ, അദ്ധ്വാനിക്കുന്നവർക്ക് ആശ്വാസം പകരുന്നവയാണ് ഈ ഗാനശാഖ.  മണിച്ചേട്ടന്റെ പ്രശസ്ത ഗാനം, 'ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ..." എന്നതും, കരുനിർത്തലിനെ ഇതിവൃത്തമാക്കി ജിതേഷ് ചേട്ടൻ പാടിയ 'പാലോം പാലോം നല്ല നടപ്പാലം..." എന്നു തുടങ്ങുന്ന ചിന്തോദ്ദീപകമായ ഗാനവും ഒന്നാം തരം ഉദാഹരണങ്ങളാണ്. രണ്ടുപേരുടെയും മിക്ക മാസ്റ്റർപീസുകളും പൂർണമായും  അവർ തന്നെയാണ് രചിച്ചത്. രണ്ടു പേരുടെയും ജീവൻ ദുർവിധി അകാലത്ത് കവർന്നെടുത്തു. അവരുടെ ആത്മാവുള്ള ഗാനങ്ങൾ പല വേദികളിലും ഞാനിന്ന് ആലപിച്ചുകൊണ്ടിരിക്കുന്നു. വളരെ സംതൃപ്തിയോടെ ഞാനത് ചെയ്യുന്നു, കാരണം ഫോക്ലോർ എന്നത് മനുഷ്യ സംസ്കാരമാണ്! എനിക്ക് മറ്റൊരു തൊഴിലിൽ ഏർപ്പെടാൻ താത്പര്യമില്ല, എന്റെ ഇഷ്ടവ്യവഹാരം ഫോക്ലോർ മാത്രമാണ്. ഈ വിഷയത്തിലെ ഗവേഷക (പി എച്ച് ഡി) വിദ്യാർത്ഥിയുമാണ്!
നിന്നെക്കാണാൻ 
എന്നെക്കാളും...
കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് എന്റെ ആദ്യത്തെ നാടൻ പാട്ടിനുള്ള വരികൾ തയ്യാറാക്കി തന്നത്. ''നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ, എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഇന്നുവരെ വന്നില്ലാരും..."" എന്നു തുടങ്ങുന്ന പ്രശസ്ത നാടൻ പാട്ടിൽ, പുതിയ വരികൾ അദ്ദേഹം എഴുതിച്ചേർത്തു. പഴയ വരികൾ വ്യത്യാസപ്പെടുത്തുകയും ചെയ്തു. ഈ ഗാനം പലരും ആലപിച്ചിട്ടുണ്ടെങ്കിലും ഞാനിത് വേദികളിൽ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ആസ്വാദകരിൽ ഒരു പ്രത്യേക ആവേശമാണ് കാണാനായത്. നടീനടന്മാർ അഭിനയിച്ചുകൊണ്ടുള്ള രംഗാവിഷ്കാരങ്ങളും ഈ പാട്ടിനു വേണ്ടി ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പാട്ടിലെ കഥാപാത്രവുമായി പ്രേക്ഷകർ എന്നെ കാണുന്നതുകൊണ്ടായിരിക്കാം, ഈ ഗാനം ആലപിച്ച ഗായികയെന്ന ഒരു സ്ഥാനം എനിക്കു തരുന്നത്. തന്നെ വിവാഹം ചെയ്യാൻ ആരും വന്നില്ലെങ്കിലും, പാടത്ത് പണിയെടുത്തു ജീവിക്കുമെന്നൊരു പ്രത്യാശയാണ് ഗായിക ശ്രോതാക്കൾക്ക് നൽകുന്നത്. ''എന്നെക്കാണാൻ വരുന്നോരുക്ക് പൊന്നു വേണം പണവും വേണം..."" എന്ന വരിക്ക് ശേഷം ''മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാൻ വന്നില്ലേലും, അരിവാളോണ്ടു ഏൻ കഴിയും"" ഈ വരി എനിക്കുവേണ്ടി ചേർത്തതാണ്. മലയാളികൾ അധികമുള്ള ഏകദേശം എല്ലാ ഇന്ത്യൻ പട്ടണങ്ങളിലും ഞാൻ ഈ ഗാനം പാടിയിട്ടുണ്ട്. 

പ്രകമ്പനം കൊള്ളിച്ച പാട്ട്
''കേൾക്കണോ പ്രിയ കൂട്ടരേ അവൾ കൊഞ്ചി പറഞ്ഞ കഥ..."" എന്നു തുടങ്ങുന്ന ഫാസ്റ്റ് നമ്പറാണ്  പ്രേക്ഷകരെ  പ്രകമ്പനം കൊള്ളിക്കുന്ന നാടൻ പാട്ട്. ശ്രോതാക്കളിൽ ആവേശം ജനിപ്പിക്കുന്ന താളവും മേളവും പ്രമേയവുമാണല്ലോ ഈ പാട്ടിന്. ഗായകർക്കും ശ്രോതാക്കൾക്കും ഒരുമിച്ച് പാട്ടുപാടി നൃത്തം ചെയ്യാൻ ഈ ഗാനം അവസരം നൽകുന്നു. രാജ്യത്തും വിദേശങ്ങളിലും പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഒരു ഗാനമാണിത്.
ലണ്ടൻ, പാരീസ്, സ്വിറ്റ്സർലന്റ്  തുടങ്ങിയ പത്തുപതിനഞ്ച് യൂറോപ്യൻ രാജ്യങ്ങളിലും, സൗദി ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങളിലും ഞങ്ങൾ ഈ പാട്ടുമായി പോയിട്ടുണ്ട്. 'കേൾക്കണോ, പ്രിയ കൂട്ടരേ..." തുടങ്ങിയാൽ, എല്ലാം മറന്ന് ഞങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന  മലയാളികളെയാണ് അവിടെയൊക്കെ കാണാൻ സാധിച്ചത്!
ഒരുപാട് നിയമാവലികൾ അനുസരിച്ചു പാടേണ്ടതാണ് ശാസ്ത്രീയ സംഗീതം. അല്ലെങ്കിൽ രാഗത്തിന്റെയും താനത്തിന്റെയും പല്ലവിയുടെയും ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കേണ്ടി വരുന്നുണ്ട് ക്ലാസിക്കൽ, സെമിക്ലാസിക്കൽ ഗാനങ്ങൾക്കെല്ലാം. എന്നാൽ, മനുഷ്യന്റെ ഉത്പത്തി മുതലുള്ള അവന്റെ സ്വതന്ത്രമായ താളബോധമാണ് നാടൻ പാട്ടുകൾക്ക് ആധാരം. അതിന്റെ ആഴവും പരപ്പും ക്ലാസിക്കൽ ചുവയുള്ളവയ്ക്ക് ലഭിക്കില്ല. ക്ലാസിക്കലിൽ കാണുന്ന എല്ലാ ഈണങ്ങളും നാടൻ പാട്ടുകളിൽ കണ്ടെത്താനും കഴിയും. അതിനാൽ, നാടൻ പാട്ടുകളാണ് ശാസ്ത്രീയ സംഗീതത്തിന്റെ മാതാവ് എന്നാണ് എന്റെ അഭിപ്രായം.
 
ഒല്ലുല്ലേരു ഒല്ലുല്ലേരു 
മാനിനങ്കെരെ...
ജനപ്രിയ മാദ്ധ്യമായ സിനിമയിൽ പോലും നാടൻ പാട്ട് നിർബന്ധമായിക്കൊണ്ടിരിക്കുന്നൊരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. 'അജഗജാന്തരം" എന്ന മലയാള സിനിമയിൽ ഞാൻ പാടിയ 'ഒല്ലുല്ലേരു ഒല്ലുല്ലേരു മാനിനങ്കെരെ" യാണോ, അതോ അടുത്ത കാലത്തിറങ്ങിയ ഏതെങ്കിലും നാടനല്ലാത്ത (Non-traditional) ) ഗാനമാണോ കൂടുതൽ ഇഷ്ടമെന്ന് സംഗീത പ്രേമികളോടൊന്ന് ചോദിച്ചു നോക്കൂ! കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ആദിവാസി വിഭാഗമായ മാവിലരുടെ പരമ്പരാഗത ഗീതമാണിത്. ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളിയിലേക്കു  പോകുന്ന  പാതയിലുള്ള ഹരിജൻ കോളനിയിലാണ്  എന്റെ താമസം. വള്ളിയും ഉണ്ണിയും മാതാപിതാക്കൾ. അവരും സഹോദരനും കൂടെയുണ്ട്. കലാസ്നേഹിയായ ഭർത്താവ്, മനോജ് കുമാറാണ് എന്റെ പ്രചോദനം. കൊച്ചു മകൻ കാളിദാസിനെ ഞങ്ങൾ 'തിന്താരു" എന്നു വിളിക്കുന്നു.