
മുംബയ്: ആഗോള തലത്തിലുണ്ടായ വില്പന സമ്മർദ്ദത്തിൽ തിങ്കളാഴ്ചയും സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. റഷ്യ-യുക്രെയിൻ സംഘർഷമാണ് പ്രധാനമായും വിപണിയെ ബാധിച്ചത്. നിഫ്റ്റി 16,850ന് താഴെയെത്തി. സെൻസെക്‌സ് 1,747.08 പോയന്റ് നഷ്ടത്തിൽ 56,405.84 ലും നിഫ്റ്റി 532 പോയന്റ് താഴ്ന്ന് 16,842 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെ.എസ്.ഡബ്ല്യു സ്റ്റീൽ, എച്ച്.ഡി.എഫ്.സി ലൈഫ്, ഐ.ടി.സി, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ പ്രധാനമായും നഷ്ടംനേരിട്ടത്. ടി.സി.എസ് മാത്രമണ് നേട്ടമുണ്ടാക്കിയത്. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ഓട്ടോ, ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖലാ ബാങ്ക്, ഫാർമ, എഫ്.എം.സി.ജി, മെറ്റൽ, റിയാൽറ്റി സൂചികകൾ 2-6ശതമാനം നഷ്ടംനേരിട്ടു. ബി.എസ്.ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾക്ക് 3-4ശതമാനം നഷ്ടമായി.