
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മിന്നും ജയം. അസൻസോൾ, ബിധാനഗർ, ചന്ദാനഗർ, സിൽഗുരി എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകൾ ടി.എം.സി നിലനിറുത്തിയതിന് പുറമെ, ഇടതുകോട്ടയായ സിലിഗുരിയും പിടിച്ചെടുത്തു. 47 സീറ്റുകളുള്ള സിൽഗുരിയിൽ 35 ഇടങ്ങളിലാണ് വോട്ടെണ്ണി തീർന്നത്. ഇതിൽ 31സീറ്റിലും തൃണമൂൽ ജയിച്ചു. രണ്ടിടത്ത് ബി.ജെ.പിയും ഒരു സീറ്റിൽ ഇടത് പാർട്ടികളും ഒരിടത്ത് കോൺഗ്രസുമാണ് ജയിച്ചത്. ബിധാനഗറിൽ 41ൽ 39 സീറ്റിലും തൃണമൂൽ സ്ഥാനാർത്ഥികൾ ജയിച്ചു. ഒരു സീറ്റ് കോൺഗ്രസിനും ഒരു സീറ്റ് സ്വതന്ത്രനും കിട്ടി. 33 സീറ്റുകളുള്ള ചന്ദാനഗറിൽ 20 സീറ്റിലെ ഫലം പൂർണമായി. 19 സീറ്റിൽ തൃണമൂൽ ജയിച്ചു. ഒരിടത്ത് ഇടത് പാർട്ടികളും ജയിച്ചു. 106 സീറ്റുകളുള്ള അസൻസോളിൽ ഫലം വ്യക്തമായ 55 വാർഡുകളിൽ 50ലും തൃണമൂലാണ് ജയിച്ചത്. നാല് സീറ്റ് ബി.ജെ.പിക്കും ഒരു സീറ്റ് സ്വതന്ത്രനും കിട്ടി.