arrest

കൊച്ചി: കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ എട്ട് പേർ പിടിയിൽ. അറസ്റ്റിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് 60 ഗ്രാം എംഡിഎംഎ പിടികൂടി. പ്രതികളുടെ മൂന്ന് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി മാമംഗലത്തെ ഹോട്ടലിൽ റൂമെടുത്ത് വിൽപന നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. വിൽപനയ്‌ക്കെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത്. ആലുവ സ്വദേശികളായ റിച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദലി, തൃശൂർ സ്വദേശി ബിപേഷ്,കണ്ണൂർ സ്വദേശി സൽമാൻ എന്നിവർ ഇടപ്പള്ളിയിലെ ഹോട്ടലിൽ ഇന്നലെ മുതൽ താമസിച്ചുവരികയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ കൊല്ലത്തുനിന്ന് യുവതി അടക്കം നാല് പേർ ഇവരെ കാണാനായി എത്തി. രഹസ്യവിവരത്തെത്തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ഇരുപത് ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ഇന്നലെ ഒരു യുവാവിനെ പിടികൂടിയിരുന്നു. താമരശേരി അമ്പായത്തോട് സ്വദേശി റോഷനെയാണ് എക്സൈസ് പിടികൂടിയത്. എംഡിഎംഎയും എല്‍എസ്ഡിയുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.