sasi-vinita-murder-case

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തിലെ പ്രധാന തെളിവായ കത്തി കണ്ടെത്താനുള്ള നിർണായക തെരച്ചിലായിരുന്നു ഇന്നലെ നടന്നത്. മുട്ടട ആലപ്പുറം കുളത്തിൽ ഉച്ചയ്‌ക്ക് 12.30 മുതൽ 1.30 വരെയായിരുന്നു പരിശോധന.

കത്തി അവിടെ ഉപേക്ഷിച്ചെന്ന പ്രതി രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഫയർഫോഴ്സിന്റെ ഏഴംഗ സ്‌കൂബ ഡൈവിംഗ് ടീമാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. വിശാലമായ ആലപ്പുറം കുളത്തിന്റെ രണ്ടുവശങ്ങളിലും ഡൈവിംഗ് സംഘം മുങ്ങി തപ്പിയെങ്കിലും കത്തി ലഭിച്ചില്ല. കൂടുതൽ പൊലീസിനെ സുരക്ഷയ്ക്ക് ഏ‌ർപ്പെടുത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതി ഉപേക്ഷിച്ച നീലയും കറുപ്പും വെള്ളയും വരയുള്ള ഷർട്ട് മാത്രമാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ പ്രതി സഞ്ചരിച്ചിരുന്ന പാതയിലെ കുളങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.

ഷർട്ട് മുങ്ങിയെടുത്ത് ശശി താരമായി

ആലപ്പുറം കുളത്തിൽ പ്രതി രാജേന്ദ്രന്റെ ഷർട്ട് മുങ്ങിയെടുത്ത വട്ടിയൂർക്കാവ് പുളിയറക്കോണം സ്വദേശി ശശി നിസാരക്കാരനല്ല. സ്‌കൂബ ഡൈവിംഗ് സംഘം ഓക്‌സിജൻ ഉൾപ്പെടെ സർവ സന്നാഹവുമായി മുങ്ങിത്തപ്പിയെങ്കിലും ശ്വാസം അടക്കിപ്പിടിച്ച് വെള്ളത്തിനിടിയിൽ ശശി നടത്തിയ തെരച്ചിലിലാണ് പ്രതിയുടെ ഷർട്ട് കണ്ടെത്തിയത്. 25 വർഷമായി പൊലീസിന്റെ ഉറ്റ സഹായിയാണ് ശശി.

മുട്ടയ്‌ക്കാട് കൊലപാതകം, തമലം കൊലപാതകം തുടങ്ങിയ പ്രധാന കൊലപാതകങ്ങളിൽ പാറക്കുളത്തിലും കരമനയാറ്റിലും ഉപേക്ഷിച്ച ആയുധങ്ങൾ മുങ്ങിത്തപ്പിയെടുത്തത് ശശിയാണ്. മുടന്തുള്ള ശശി ആഴമുള്ള കയങ്ങളിലും മറ്റും മുങ്ങി തപ്പുന്നതുകണ്ട് പലർക്കും അത്ഭുതം തോന്നിയിട്ടുണ്ട്. നദിയിൽ കണ്ടെത്തുന്ന മൃതദേഹങ്ങൾ,​ മോഷ്ടാക്കൾ നദിയിൽ ഉപേക്ഷിച്ച ബൈക്കുകൾ എന്നിവ ശശി കണ്ടെത്തിയിട്ടുണ്ട്. ഉപജീവന മാർഗമായാണ് ഇതിനെ കാണുന്നതെന്നും പൊലീസുകാർ സഹായത്തിന് വിളിക്കാറുണ്ടെന്നും ശശി പറഞ്ഞു.