
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി സ്വപ്‌ന സുരേഷ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. അഭിഭാഷകനെ കണ്ടതിന് ശേഷമാണ് സ്വപ്ന ഇഡിക്ക് മുന്നിലെത്തിയത്.
ഈ മാസം ഒൻപതിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയിരുന്നില്ല. കസ്‌റ്റഡിയിൽ ഇരുന്ന സമയം പുറത്തുവന്ന ശബ്‌ദരേഖയ്‌ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം എം.ശിവശങ്കറാണെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ.
എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നെന്നും, ബംഗളൂരുവിൽ ഒളിവിൽ താമസിക്കാൻ നിർദേശിച്ചതും ശിവശങ്കറാണെന്ന് സ്വപ്ന ആരോപിച്ചിരുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ശിവശങ്കറിന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ.
ശിവശങ്കറിന്റെ പുസ്‌തകത്തിൽ തെറ്റായ കാര്യങ്ങളാണ് പരാമർശിച്ചിരിക്കുന്നത്. അതിനെതിരെയാണ് താൻ പ്രതികരിച്ചതെന്നും സ്വപ്‌ന പറഞ്ഞിരുന്നു. തന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിക്കുന്നതിനോട് പൂർണമായും സഹകരിക്കുമെന്നാണ് മുൻപ് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.