russian-tank-

മോസ്‌കോ : റഷ്യ യുക്രെയിൻ അതിർത്തിയിലെ സംഘർഷത്തിന് അയവ് വരുത്തുന്ന തീരുമാനവുമായി റഷ്യ. നാളെ യുക്രെയിനിലേക്ക് റഷ്യ ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് നിലനിൽക്കവേയാണ് അതിർത്തിയിൽ റഷ്യയുടെ നിർണായക നീക്കങ്ങൾ. അതിർത്തിയിൽ നിന്നും കുറച്ച് സൈന്യത്തെ റഷ്യ പിൻവലിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുക്രെയിൻ അതിർത്തിയിൽ യുദ്ധസന്നാഹമല്ല സൈനിക അഭ്യാസമാണ് നടക്കുന്നതെന്നാണ് റഷ്യ നൽകുന്ന വിശദീകരണം. ഇത്തരത്തിൽ അഭ്യാസങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് സൈനികർ മടങ്ങുമെന്നാണ് റഷ്യ ഇപ്പോൾ നൽകുന്ന വിശദീകരണം. ഇത് ഇപ്പോഴത്തെ യുദ്ധാന്തരീക്ഷത്തിന്റെ കനം കുറയ്ക്കുമെന്ന് ഉറപ്പാണ്.

യുക്രെയിൻ അതിർത്തിയിൽ റഷ്യ ഒരു ലക്ഷം സൈനികരെ വിന്യസിച്ചു എന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയിന് പിന്തുണയുമായി അമേരിക്കയും നാറ്റോയിലെ മറ്റു യൂറോപ്യൻ ശക്തികളും ചേർന്നതോടെയാണ് സംഘർഷം കനത്തത്. റഷ്യൻ അധിനിവേശ പദ്ധതിയുടെ ഭാഗമാണ് ഇപ്പോഴത്തെ സൈനിക വിന്യാസമെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തൽ. റഷ്യയുടെ സൈനിക നീക്കങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

യുക്രെയിന് സമീപം വിന്യസിച്ചിരിക്കുന്ന ചില സേനാ വിഭാഗങ്ങൾ അവരുടെ അഭ്യാസങ്ങൾ പൂർത്തിയാക്കി തിരികെ പുറപ്പെടാൻ തയ്യാറെടുക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് റഷ്യൻ വാർത്താ ഏജൻസികളോട് പറഞ്ഞു. അതേസമയം എത്ര യൂണിറ്റുകൾ പിൻവലിച്ചുവെന്ന് വ്യക്തമല്ല. എന്നാൽ എല്ലാ സൈനിക വിഭാഗങ്ങളെയും പിൻവലിക്കണമെന്ന് യുക്രെയിൻ റഷ്യയോട് ആവശ്യപ്പെട്ടു.