
കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗത സ്‌തംഭനത്തിന് പരിഹാരം ഒരുങ്ങുന്നു. വയനാട്-കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാത വൈകാതെ യാഥാർത്ഥ്യമാകും. ആനക്കാംപൊയിൽ-കളളാടി-മേപ്പാടി ടണൽ റോഡ് എന്ന വയനാട് തുരങ്കപാതയ്‌ക്ക് കിഫ്ബി 2134.50 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു.
കേരളത്തിന്റെ സ്വപ്‌നപദ്ധതിയാണ് 7.82 കിലോമീറ്റർ നീളമുളള തുരങ്കപാതയെന്ന് മന്ത്രി പോസ്‌റ്റിൽ പറയുന്നു. മൂന്ന് വർഷത്തിനകം പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 സെപ്‌തംബറിൽ പാതയുടെ സർവെ പൂർത്തിയായിരുന്നു. കഴിഞ്ഞ സർക്കാർ പാതയ്‌ക്ക് 658 കോടി അനുവദിച്ച് ഭരണാനുമതി നൽകിയിരുന്നു.