
തിരുവനന്തപുരം: പേരൂർക്കട അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെത്താനാകാതെ പൊലീസ്. കത്തി ഉപേക്ഷിച്ചതെവിടെയെന്ന ചോദ്യത്തിന്, പരസ്പര വിരുദ്ധമായ മറുപടികൾ നൽകി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ് പ്രതി രാജേന്ദ്രൻ. കൊലപാതകത്തിന് ശേഷം ആട്ടോയിൽ രക്ഷപ്പെടും വഴി കത്തി റോഡരികിൽ വലിച്ചെറിഞ്ഞെന്നാണ് ഇന്നലെ ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞത്. കൃത്യം നടത്തിയ ശേഷം രാജേന്ദ്രൻ രക്ഷപ്പെട്ട വഴികളിലൂടെയെല്ലാം പൊലീസ് ഇയാളെ വാഹനത്തിൽ കൊണ്ടുപോയെങ്കിലും കത്തി ഉപേക്ഷിച്ചതെവിടെയെന്ന് കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നാണ് ഇയാൾ പറയുന്നത്. തമിഴ്നാട്ടിൽ കത്തിയും ഷർട്ടും ഉപേക്ഷിച്ചതായാണ് കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞിരുന്നത്. അതേസമയം കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷർട്ട് ഇന്നലെ മുട്ടടയ്ക്ക് സമീപത്തെ ആലപ്പുറം കുളത്തിൽ നിന്ന് മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഷർട്ട് കുളത്തിൽ ഉപേക്ഷിച്ചതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഷർട്ട് കണ്ടെത്താൻ ഫയർഫോഴ്സിന്റെ സ്കൂബാ ടീമുമായാണ് പൊലീസെത്തിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ അമ്പലമുക്കിലെ ചെടിവിൽപ്പന കേന്ദ്രത്തിൽ രാജേന്ദ്രനുമായെത്തിയ പൊലീസ് കൃത്യ സ്ഥലം പ്രതിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. അതിന്ശേഷം ആലപ്പുറം കുളത്തിന് സമീപത്തേക്ക് ഇയാളുമായി എത്തിയ പൊലീസ് ഷർട്ട് ഉപേക്ഷിച്ചതായി രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് തെരച്ചിൽ തുടങ്ങി. അര മണിക്കൂറിലേറെ നീണ്ട തെരച്ചിലിലാണ് ഷർട്ട് കണ്ടെത്തിയത്. യാതൊരു ഭാവഭേദവുമില്ലാതെ കുളക്കടവിൽ പൊലീസുകാർ കാട്ടിയ ഷർട്ട് രാജേന്ദ്രൻ തിരിച്ചറിഞ്ഞു. രക്തക്കറയുടെ അടയാളങ്ങൾ കാണപ്പെട്ട ഷർട്ട് പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി.
തുടർന്ന് പേരൂർക്കട ഗവ. ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് പൂർത്തിയാക്കി തിരികെ സ്റ്റേഷനിലെത്തിച്ചു. വീണ്ടും ചോദ്യം ചെയ്യുമെന്ന് സി.ഐ സജികുമാർ വെളിപ്പെടുത്തി. കത്തി കണ്ടെത്തിയ ശേഷം രാജേന്ദ്രനെ വീണ്ടും തമിഴ്നാട്ടിലെ താമസ സ്ഥലമായ കാവൽക്കിണറിലെത്തിച്ച് തെളിവെടുക്കും.
ഒരു മണിക്കൂർ തെരച്ചിൽ, നിർണായക
തെളിവിനുവേണ്ടി പൊലീസ്
അമ്പലമുക്ക് കൊലപാതകത്തിലെ പ്രധാന തെളിവായ കത്തി കണ്ടെത്താനുള്ള നിർണായക തെരച്ചിലായിരുന്നു ഇന്നലെ നടന്നത്. മുട്ടട ആലപ്പുറം കുളത്തിൽ ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെയായിരുന്നു പരിശോധന.
കത്തി അവിടെ ഉപേക്ഷിച്ചെന്ന പ്രതി രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഫയർഫോഴ്സിന്റെ ഏഴംഗ സ്കൂബ ഡൈവിംഗ് ടീമാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. വിശാലമായ ആലപ്പുറം കുളത്തിന്റെ രണ്ടുവശങ്ങളിലും ഡൈവിംഗ് സംഘം മുങ്ങി തപ്പിയെങ്കിലും കത്തി ലഭിച്ചില്ല. കൂടുതൽ പൊലീസിനെ സുരക്ഷയ്ക്ക് ഏർപ്പെടുത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതി ഉപേക്ഷിച്ച നീലയും കറുപ്പും വെള്ളയും വരയുള്ള ഷർട്ട് മാത്രമാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ പ്രതി സഞ്ചരിച്ചിരുന്ന പാതയിലെ കുളങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
ഷർട്ട് മുങ്ങിയെടുത്ത്
ശശി താരമായി
ആലപ്പുറം കുളത്തിൽ പ്രതി രാജേന്ദ്രന്റെ ഷർട്ട് മുങ്ങിയെടുത്ത വട്ടിയൂർക്കാവ് പുളിയറക്കോണം സ്വദേശി ശശി നിസാരക്കാരനല്ല. സ്കൂബ ഡൈവിംഗ് സംഘം ഓക്സിജൻ ഉൾപ്പെടെ സർവ സന്നാഹവുമായി മുങ്ങിത്തപ്പിയെങ്കിലും ശ്വാസം അടക്കിപ്പിടിച്ച് വെള്ളത്തിനിടിയിൽ ശശി നടത്തിയ തെരച്ചിലിലാണ് പ്രതിയുടെ ഷർട്ട് കണ്ടെത്തിയത്. 25 വർഷമായി പൊലീസിന്റെ ഉറ്റ സഹായിയാണ് ശശി.
മുട്ടയ്ക്കാട് കൊലപാതകം, തമലം കൊലപാതകം തുടങ്ങിയ പ്രധാന കൊലപാതകങ്ങളിൽ പാറക്കുളത്തിലും കരമനയാറ്റിലും ഉപേക്ഷിച്ച ആയുധങ്ങൾ മുങ്ങിത്തപ്പിയെടുത്തത് ശശിയാണ്. മുടന്തുള്ള ശശി ആഴമുള്ള കയങ്ങളിലും മറ്റും മുങ്ങി തപ്പുന്നതുകണ്ട് പലർക്കും അത്ഭുതം തോന്നിയിട്ടുണ്ട്. നദിയിൽ കണ്ടെത്തുന്ന മൃതദേഹങ്ങൾ, മോഷ്ടാക്കൾ നദിയിൽ ഉപേക്ഷിച്ച ബൈക്കുകൾ എന്നിവ ശശി കണ്ടെത്തിയിട്ടുണ്ട്. ഉപജീവന മാർഗമായാണ് ഇതിനെ കാണുന്നതെന്നും പൊലീസുകാർ സഹായത്തിന് വിളിക്കാറുണ്ടെന്നും ശശി പറഞ്ഞു.