
തിരുവനന്തപുരം:ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന തലസ്ഥാനത്തെ പ്രമുഖ സ്കൂളിലെ അദ്ധ്യാപികയെ കാറിൽ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവരാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.ആലുവ കിഴക്കുംഭാഗംസ്വദേശിയും ഇപ്പോൾ വെട്ടുകാട് ബാലനഗർ ഭാഗത്ത് താമസിക്കുകയും ചെയ്യുന്ന ജനീഷ് ജയിംസിനെയാണ്(36) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥാനാണെന്നും ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞാണ് അദ്ധ്യാപികയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് അദ്ധ്യാപികയോട് പണവും സ്വർണവും ആവശ്യപ്പെട്ട ജനീഷ് രക്ഷപ്പെടാൻ ശ്രമിച്ച അദ്ധ്യാപികയെ ആക്രമിക്കുകയും ചെയ്തു. അദ്ധ്യാപികയുടെ പരാതിയിൽ കേസെടുത്ത പൊലീസ് രഹസ്യവിവരത്തെ തുടർന്ന് ആനയറ ഭാഗത്ത് നിന്ന് ജനീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ എറണാകുളം റെയിൽവേ പൊലീസ്,അടിമാലി, തൃശൂർ ഈസ്റ്റ്,ആലുവ എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്.തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ 2017ൽ ശിക്ഷിച്ചിരുന്നു. വഞ്ചിയൂർ സി.ഐ ഡിപിൻ.വി.വി,എസ്.ഐമാരായ ഉമേഷ്, ജയപ്രകാശ്, ജസ്റ്റിൻ മോസസ്, എ.എസ്.ഐ ബിന്ദു, സി.പി.ഒമാരായ ജോസ്, ടിനു ബർണാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.