
പത്തനംതിട്ട: മെഗാസ്‌റ്റാർ ചിരഞ്ജീവിയും ഭാര്യ സുരേഖയും കേരളത്തിലെത്തി ശബരിമലയിലും ഗുരുവായൂരിലും ദർശനം നടത്തി മടങ്ങിയത് ദിവസങ്ങൾക്ക് മുൻപാണ്. ശബരിമലയിൽ ദർശനം നടത്തിയ ചിരഞ്ജീവിക്കൊപ്പം ഒരു യുവതിയും ദർശനം നടത്തി എന്ന പ്രചാരണം ഇതിനിടെയുണ്ടായി. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് ദർശനം നടത്തിയ 55കാരിയായ മധുമതി ചുക്കപ്പളളിയുടെ മകൻ അവിനാശ് വ്യക്തമാക്കിയിരുന്നു.
ചിരഞ്ജീവിക്കും ഭാര്യയ്‌ക്കുമൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് ഫിനിക്‌സ് ഗ്രൂപ്പ് ഉടമ സുരേഷ് ചുക്കപ്പളളിയും ഭാര്യ സുരേഖ ചുക്കപ്പളളിയുമായിരുന്നു. 55കാരിയായ സുരേഖയുടെ ഫിനിക്‌സ് ഗ്രൂപ്പാണ് ശബരിമലയിൽ 2017ൽ കൊടിമരം സമർപ്പിച്ചത്. ഇക്കാര്യങ്ങൾ അറിയിച്ചും വിവാദ ആരോപണം ഉന്നയിച്ചവരെ ഫേസ്‌ബുക്കിലൂടെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ശങ്കു ടി ദാസ്.
മണ്ഡലക്കാലത്ത് 41 ദിവസം വ്രതമെടുക്കുന്ന അയ്യപ്പ ഭക്തനാണ് ചിരഞ്ജീവി. വിമർശകരുടെ ശല്യം സഹിക്കാതെ സുരേഖയുടെ മകൻ അവിനാശ് ചുക്കപ്പളളിക്ക് അമ്മയുടെ ആധാർ കാർഡുപയോഗിച്ച് സത്യാവസ്ഥ പറയേണ്ടി വന്നതായും 55 വയസുളള സുരേഖയ്‌ക്ക് 50 വയസായിട്ടില്ലെന്നാണ് നവോത്ഥാനത്തിന്റെ കാക്കാലന്മാർ മുഖലക്ഷണം വച്ച് കണ്ടുപിടിച്ചതെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ ശങ്കു ടി ദാസ് രൂക്ഷമായി വിമർശിക്കുന്നു.