
മോസ്‌കോ: ടാങ്കുകളും ആയുധങ്ങളും മറ്റ് യുദ്ധവാഹനങ്ങളും ട്രെയിനിൽ മടക്കി അയക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് യുക്രെയിൻ അതിർത്തിയിൽ നിന്നും മടങ്ങുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഈ അറിയിപ്പ് അമേരിക്ക ഉൾപ്പടെ വിവിധ രാജ്യങ്ങളും സാഹചര്യം പഠനവിധേയമാക്കിയ വിദഗ്ദ്ധരും ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
സാറ്റലൈറ്റ് ചിത്രങ്ങളും ഗ്രൗണ്ട് വീഡിയോ വിവരങ്ങളും അടങ്ങുന്ന പൊതു ഡൊമെയ്ൻ വിവരങ്ങൾ നിരീക്ഷിച്ച വിദഗ്ദ്ധർ റഷ്യൻ സൈന്യത്തിന്റെ ഓരോ നീക്കവും രേഖപ്പെടുത്തുന്നുണ്ട്. അത്തരത്തിലെ ഒരു വിദഗ്ദ്ധനായ കൊൺറാഡ് മുസൈകയുടെ അഭിപ്രായത്തിൽ റഷ്യയുടെ പ്രഖ്യാപനം സ്വീകാര്യമാണ് എന്നാൽ അതിനർത്ഥം പണ്ട് ചെയ്‌തതുപോലെ യുക്രെയിന്റെ അതിർത്തി ഭാഗങ്ങളിൽ റഷ്യ സൈനികരെ വിന്യസിക്കും എന്നാണ്. ഏതാനും ദിവസങ്ങൾ കൂടി നിരീക്ഷിച്ച ശേഷമേ ആക്രമണം ഉണ്ടാകില്ലെന്ന് പറയാനാകൂ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ക്രിമീയയിൽ ഏകദേശം 1,50,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് ഊഹം. ഇവർ അതിർത്തിയിലേക്ക് നീങ്ങുകയോ ബലാറസിൽ പരിശീലനം നടത്തി യുക്രെയിന് നേരെ പ്രകോപനം സൃഷ്‌ടിക്കുകയോ ആണ്. റഷ്യ ഇപ്പോൾ പിൻവലിച്ചതായി അറിയിച്ച സൈന്യം അടുത്തുതന്നെ തുടരുമോ അതോ പൂർണമായും പിൻവാങ്ങുമോ എന്നതാണ് ഇനി കാണേണ്ടതെന്ന് മറ്റൊരു വിദഗ്ദ്ധനായ റോബ് ലി പറയുന്നു.
നാറ്റോ സഖ്യ സെക്രട്ടറി ജെൻസ് സ്‌റ്റോൾട്ടൻബെർഗ് റഷ്യൻ തീരുമാനത്തിൽ സംശയം പ്രകടിപ്പിക്കുന്നു. റഷ്യ പിൻവാങ്ങിയ ലക്ഷണമൊന്നും തോന്നുന്നില്ലെന്നും നേരെ എതിരായാണ് യുക്രെയിൻ അതിർത്തിയിലെ അനുഭവമെന്നും സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നു. ആശുപത്രികളും മറ്റും യുക്രെയിൻ അതിർത്തിയിൽ റഷ്യ തയ്യാറാക്കുകയാണ്.
അതേസമയം റഷ്യയുടെ അധിനിവേശത്തെ ചെറുക്കാൻ യുക്രെയിനിലെ സൈന്യവും ജനങ്ങളും തീവ്ര പരിശീലനത്തിലാണ്. റഷ്യ ആക്രമണം നടത്തിയാൽ മറ്റ് രാജ്യങ്ങളോട് ചേർന്ന് പ്രതിരോധിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിഷയത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.