
മോസ്‌കോ: യുക്രെയിനുമായുളള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ റഷ്യയുമായി ജർമ്മൻ ഭരണാധികാരി ചർച്ച നടത്തിയത് കഴിഞ്ഞ ദിവസമാണ്. ചർച്ചയുടെ ഫലത്തേക്കാളേറെ ചർച്ച നടത്തിയ സ്ഥലത്ത് വ്ളാഡിമർ പുടിനും ജർമ്മൻ ചാൻസലർ ഓലഫ് ഷോൾസും ഇരുന്ന മേശയെക്കുറിച്ചും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് നിരവധി ട്രോളുകൾ.
ഏകദേശം ആറ് മീറ്റർ (20 അടി) നീളമുളള മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്നായിരുന്നു ഇരു ലോകനേതാക്കളുടെയും സംസാരം. യുക്രെയിൻ പ്രശ്‌നം തന്നെയായിരുന്നു ഇരുവരും ചർച്ച ചെയ്‌തത്. ദിവസങ്ങൾക്ക് മുൻപ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി പുടിൻ ചർച്ച നടത്തിയതും ഇതേ മേശയുടെ ഇരുവശങ്ങളിലും ഇരുന്നായിരുന്നു.
കൊവിഡ് പ്രോട്ടോകോളനുസരിച്ച് ഇരു നേതാക്കളും തമ്മിൽ മതിയായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്‌തതെന്ന് ചില പ്രചാരണങ്ങളുണ്ട്. എന്നാൽ മേശ നിർമ്മിച്ച ഇറ്റാലിയൻ കമ്പനിയായ ഓക്ക് ഈ ആരോപണങ്ങളെ തളളുകയാണ്. 25 വർഷമായി ഇത്തരം മേശകൾ നിർമ്മിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
റഷ്യയിൽ വച്ച് കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാകാൻ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയെ തുടർന്നാണ് ഇത്തരത്തിൽ ചർച്ച നടത്തിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാദം. തന്റെ ഡിഎൻഎ സാമ്പിളുകൾ റഷ്യ ശേഖരിച്ചാലോ എന്ന മക്രോണിന്റെ ഭയമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതേ കാരണമാണോ ഈ ചർച്ചയ്‌ക്കും ഇടയാക്കിയതെന്ന് വ്യക്തമല്ല. എന്താലും ചർച്ച നടത്തുന്ന ചിത്രം ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു.
Scholz gets the long-table treatment from Putin at the Kremlin. (Can't tell if the table is longer than it was for Macron) pic.twitter.com/oy2MmfVSnU— Mike Eckel (@Mike_Eckel) February 15, 2022