lic

ന്യൂഡൽഹി: എൽ.ഐ.സിയിൽ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടിയിലേറെ രൂപയെന്ന് റിപ്പോർട്ട്. 2021 സെപ്തംബറിലെ കണക്കുപ്രകാരമാണിത്. പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി)ക്ക് നൽകിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

019 സാമ്പത്തിക വർഷത്തിൽ 13,843.70 കോടി രൂപയായിരുന്നു ഈ തുക. 2020ൽ 16,052.65 കോടിയായും 2021ൽ 18,495.32 കോടി രൂപയായും ഉയർന്നു. ക്ലെയിം ചെയ്യാത്ത തുകയും അതിന്റെ പലിശയുമുൾപ്പടെയുള്ള തുകയാണിത്.

രാജ്യത്തെ കോടിക്കണക്കിനുവരുന്ന പോളിസി ഉടമകൾക്ക് അവകാശപ്പെട്ടതാണ് ഈ തുക.

കാലാവധി പൂർത്തിയായശേഷം തുക സ്വീകരിക്കാതിരിക്കുകയോ, പോളിസി ഉടമയുടെ മരണശേഷം കുടുംബാംഗങ്ങൾ ക്ലെയിം അവകാശപ്പെടാതിരിക്കുകയോ ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

1000 രൂപയോ അതിൽക്കൂടുതലോ തുക ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ അക്കാര്യം വെബ്‌സൈറ്റിൽ ഇൻഷ്വറൻസ് കമ്പനികൾ പ്രസിദ്ധീകരിക്കണമെന്ന് നിർദേശമുണ്ട്. 10 വർഷമായിട്ടും ക്ലെയിം ചെയ്തില്ലെങ്കിൽ ആതുക മുതിർന്ന പൗരന്മാരുടെ ക്ഷേമനിധിയിലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്.