
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബി.ജെ.പി വീണ്ടും ഉത്തരാഖണ്ഡിൽ അധികാരത്തിലെത്തുമോ എന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. നിലവിലെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വീണ്ടും ഭരണത്തിലെത്തിയാൽ കാലങ്ങളായുള്ള ഒരു അന്ധവിശ്വാസത്തിന് കൂടിയായിരിക്കും വിരാമമാകുന്നത്. ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഈ ബംഗ്ലാവിൽ താമസിച്ച മുഖ്യമന്ത്രിമാർ ആരും ഇതുവരെ കാലാവധി തികച്ചിട്ടില്ല. ഡെറാഡൂണിലെ കന്റോൺമെന്റ് ഏരിയയിലാണ് ഈ വസതി. പത്ത് ഏക്കറിലെ പഹാഡി ശൈലിയിലുള്ള ബംഗ്ലാവിൽ അറുപതോളം മുറികൾ, സ്വിമ്മിംഗ് പൂൾ, ലോണുകൾ എന്നിവയുണ്ട്.
ഏഴരമാസം മുമ്പ് ധാമി അധികാരമേറ്റെടുത്തപ്പോൾ എട്ടു പുരോഹിതരെ വച്ച് ആറ് ദിവസത്തെ പൂജ നടത്തിയതിന് ശേഷമാണ് ബംഗ്ലാവിലേക്ക് താമസം മാറിയത്. വാസ്‌തുദോഷം മാറാനാണ് പൂജകൾ നടത്തിയതെന്ന് അന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2010-ൽ ആണ് 16 കോടി രൂപ ചെലവിൽ കന്റോൺമെന്റിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയുടെ നിർമാണം പൂർത്തിയായത്.
ബംഗ്ലാവിന്റെ ചരിത്രത്തിൽ അഞ്ചു മുഖ്യമന്ത്രിമാർ താമസിച്ചതിൽ മൂന്നുപേരും ആറുമാസത്തിൽക്കൂടുതൽ പദവിയിൽ ഇരുന്നില്ല. ഒരാൾമാത്രം രണ്ടുവർഷത്തോളം ഇരുന്നു. ആദ്യമായി ഈ ബംഗ്ലാവിൽ താമസിക്കാനെത്തിയത് ബി.ജെ.പി.യുടെ രമേഷ് പൊഖ്രിയാൽ ആയിരുന്നു. പക്ഷേ, നാലുമാസമേ താമസിക്കാൻ യോഗമുണ്ടായുള്ളൂ. 2012-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ വിജയ് ബഹുഗണ മുഖ്യമന്ത്രിയായി ബംഗ്ലാവിലേക്കെത്തി. എന്നാൽ രണ്ടുവർഷമാകും മുമ്പ് തന്നെ അദ്ദേഹവും മുഖ്യമന്ത്രി പദം ഒഴിഞ്ഞു. അദ്ദേഹത്തിന് പിന്നാലെ അധികാരത്തിലെത്തിയ ഹരീഷ് റാവത്ത് ഈ ബംഗ്ലാവിൽ താമസിക്കാൻ തയ്യാറായില്ല. 2017-ൽ ബി.ജെ.പി. അധികാരത്തിൽ വന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഈ ബംഗ്ലാവിലാണ് താമസിച്ചത്. നാലുവർഷം പൂർത്തിയാക്കുന്നതിന് മുമ്പ് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട് മുഖ്യമന്ത്രിയായ തീരഥ് സിംഗ് റാവത്ത് ഈ ബംഗ്ലാവിൽ താമസിക്കാൻ തയ്യാറായില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി ധാമി താമസിക്കാനെത്തുംവരെ ഒരുവർഷത്തോളം ബംഗ്ലാവ് നാഥനില്ലാതെ കിടന്നു
.ഉത്തരാഖണ്ഡ് സംസ്ഥാനമായി പ്രഖ്യാപിച്ച രണ്ടായിരത്തിൽ മുഖ്യമന്ത്രിയായ നിത്യാനന്ദ് സ്വാമി ഡെറാഡൂണിലവെ അദ്ദേഹത്തിന്റെ സ്വന്തം വസതിയിലാണ് താമസിച്ചത്. 2002-ൽ എൻ.ഡി. തിവാരി മുഖ്യമന്ത്രിയായപ്പോൾ ബ്രിട്ടീഷ് കാലത്ത് നിർമിച്ച ബംഗ്ലാവിലേക്കാണ് താമസംമാറിയത്. 2007 വരെ ഇതായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരുടെ ഔദ്യോഗികവസതി.. തിവാരിക്കുശേഷം വന്ന ബി.സി. ഖണ്ഡൂരി സർക്യൂട്ട് ഹൗസിലാണ് താമസിച്ചത്.