
കണ്ണൂർ: തോട്ടടയിൽ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കടമ്പൂർ സ്വദേശി അരുണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായ സനാദിന്റെ സുഹൃത്താണ് അരുൺ.
കേസിലെ മറ്റൊരു പ്രതിയായ മിഥുൻ ആവശ്യപ്പെട്ടതുപ്രകാരം സനാദ് വിവാഹ വീട്ടിലേക്ക് വടിവാളുമായി എത്തിയിരുന്നു. ഈ വടിവാൾ നൽകിയത് അരുൺ ആണെന്ന് പൊലീസ് അറിയിച്ചു. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
സ്‌ഫോടക വസ്തുക്കൾ താഴെ ചൊവ്വയിലെ ഒരു പടക്ക കടയിൽ നിന്നാണ് വാങ്ങിയതെന്നായിരുന്നു പ്രതികൾ ആദ്യം പറഞ്ഞത്. എന്നാൽ കണ്ണൂരിലുള്ള മറ്റൊരു പടക്ക കച്ചവടക്കാരനാണ് മിഥുനും സംഘത്തിനും സ്‌ഫോടകവസ്തുക്കൾ എത്തിച്ചുനൽകിയത്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
സ്ഫോടനത്തിൽ ഏച്ചൂർ ബാലക്കണ്ടി ഹൗസിൽ സി.എം.ജിഷ്ണു (26)വാണ് കൊല്ലപ്പെട്ടത്. കല്യാണത്തിന്റെ തലേദിവസം രാത്രി പാട്ടുവച്ചപ്പോൾ സൗണ്ട് ബോക്‌സിന്റെ കണക്ഷൻ കേസിലെ പ്രതിയായ അക്ഷയ് വിച്ഛേദിച്ചിരുന്നു. ഇതോടെ അന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്കുതർക്കമുണ്ടായി. വിവാഹ വീട്ടിൽ രണ്ട് തവണ അടിപിടിയുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.