
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് പുതിയ ജോലി ലഭിച്ചു. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എച്ച് ആര്‍ ഡി എസ് എന്ന എന്‍ ജി ഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജര്‍ എന്ന പദവിയിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
ആദിവാസി മേഖലയിൽ വിടുകൾ വച്ചു നൽകി അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻ ജി ഒയാണ് എച്ച് ആർ ഡി എസ്. ഇതിനു വേണ്ടി പുറം രാജ്യങ്ങളിൽ നിന്ന് പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമാണ് സ്വപ്നയ്ക്കുള്ളത്. പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് ഇവർക്ക് പണമെത്തുന്നത്.
കഴിഞ്ഞയാഴ്ച ജോലിയിൽ പ്രവേശിക്കണമെന്നായിരുന്നു സ്വപ്നയ്ക്ക് ലഭിച്ചിരുന്ന നിർദ്ദേശമെങ്കിലും ഇ ഡിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനാൽ ജോലിയിൽ പ്രവേശിക്കുന്നതിന് സ്വപ്ന കുറച്ചുകൂടി സാവകാശം ചോദിച്ചിരുന്നു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനായിരുന്ന സൂരജ് ടി ഇലഞ്ഞിക്കൽ വക്കാലത്തൊഴിഞ്ഞു. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ വക്കാലത്തൊഴിയുന്ന വിവരം ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. വക്കാലത്തൊഴിയുന്നതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്താൻ സാധിക്കില്ലെന്ന നിലപാടിലാണ് അഭിഭാഷകന്‍.