kk

തിരുവനന്തപുരം∙ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പയറ്റിയ സമ്മർദ്ദ തന്ത്രത്തിനൊടുവിൽ തെറിച്ചത് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകണമെന്ന തീരുമാനമാണ് ഗവർണറെ ചൊടിപ്പിച്ചത് എന്നാണ് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും ജ്യോതിലാലിനെ മാറ്റിയതോടെ ഗവർണർ ഒപ്പിടുകയായിരുന്നു.

ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവർത്തകനുമായ ഹരി എസ്. കർത്തയെ നിയമിച്ചതിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലാണ് സർക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ അറിയിച്ചത്. രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ് ഭവനിൽ നിയമിച്ചിട്ടില്ലെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. തുടർന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടേണ്ടെന്ന നിലപാട് ഗവർണർ എടുത്തത്.

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചർച്ച നടത്തിയിട്ടും അദ്ദേഹം നിലപാടു മാറ്റിയില്ല. സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ എ.കെ.ജി സെന്ററിലെത്തിയ മുഖ്യമന്ത്രി നേതാക്കളുമായി ചർച്ച നടത്തി. തുടർന്ന്, ജ്യോതിലാലിനെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഫോണിലൂടെ ഗവർണറെ അറിയിച്ചു. വൈകിട്ട് ആറരയോടെ ഉത്തരവ് രാജ്ഭവനിലെത്തിയപ്പോഴാണ് നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണർ അനുമതി നൽകിയത്. ശാരദ മുരളീധരന് പൊതുഭരണ സെക്രട്ടറിയുടെ ചുമതല നൽകുകയും ചെയ്തു.