pvl

ഹൈദരാബാദ്: കാലിക്കറ്റ് ഹീറോസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈ ബ്ലിറ്റ്‌സ് പ്രൈം വോളിബാള്‍ ലീഗിലെ ആദ്യ വിജയം കുറിച്ചു. സ്‌കോര്‍: 15-14, 15-9, 15-14, 10-15, 12-15. മത്സരത്തിൽ നിന്ന് ചെന്നൈ രണ്ട് പൊയിന്റുകൾ സ്വന്തമാക്കി. ചെന്നൈ ബ്ലിറ്റ്‌സിന്റെ ബ്രൂണോ ഡി സില്‍വ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് മത്സരങ്ങളില്‍ നിന്നുള്ള ചെന്നൈയുടെ ആദ്യ ജയമാണിത്.

ഫെര്‍ണാണ്ടോ ഗോണ്‍സാലസിന്റെ മികവിലാണ് ചെന്നൈ ബ്ലിറ്റ്‌സ് ആദ്യ സെറ്റ് സ്വന്തമാക്കുന്നത്, തുടക്കത്തിൽ തന്നെ 7-5ന്റെ ലീഡ് ചെന്നൈ സ്വന്തമാക്കിയിരുന്നെങ്കിലും വിനിത് ജെറോം, അജിത്‌ലാല്‍ എന്നിവരുടെ പ്രകടനത്തിലൂടെ കാലിക്കറ്റ് ഹീറോസ് 9-9ന് സമനില പിടിച്ചു. ഡേവിഡ് ലീ ഒരു മികച്ച സ്‌പൈക്ക് സൃഷ്ടിച്ച് ഹീറോസിന് സൂപ്പര്‍ പൊയിന്റും 13-12ന്റെ ലീഡും നല്‍കിയെങ്കിലും, ബ്രൂണോ ഡി സില്‍വയുടെ മികച്ച സെര്‍വിലൂടെ ബ്ലിറ്റ്‌സ് 15-14ന് ആദ്യ സെറ്റ് സ്വന്തമാക്കി.

ഹീറോസിന്റെ അനാവശ്യ പിഴവുകള്‍ രണ്ടാം സെറ്റില്‍ ബ്ലിറ്റ്‌സിനെ സഹായിച്ചത്. 11-8ന്റെ ലീഡ് തുടക്കത്തിലെ നേടിയ ചെന്നൈ പ്രശാന്തിന്റെ സൂപ്പര്‍ സെര്‍വിലൂടെ ലീഡ് നില ഉയർത്തി. രണ്ടാം സെറ്റ് 15-9ന് സ്വന്തമാക്കിയ ചെന്നൈ മത്സരത്തില്‍ 2-0ന് മുന്നിലെത്തി. അജിത്‌ലാലിന്റെ രണ്ട് മിന്നും സ്‌പൈക്കുകള്‍ മൂന്നാം സെറ്റില്‍ 11-11ന് സ്‌കോര്‍ സമനിലയിലാക്കാന്‍ കാലിക്കറ്റിനെ തുണച്ചു. അഖിന്‍ ജി എസിന്റെ ഒരു മികച്ച ബ്ലോക്കിലൂടെ സൂപ്പര്‍ പൊയിന്റ് നേടിയ ചെന്നൈ 13-11ന് ലീഡും നേടി. തൊട്ടുപിന്നാലെ സൂപ്പര്‍ പൊയിന്റിലൂടെ ഹീറോസ് തിരിച്ചടിച്ചു സ്‌കോര്‍ 13-13 ആക്കി. പക്ഷേ ഗോണ്‍സാലസിന്റെ ഉജ്ജ്വല സ്‌പൈക്കിലൂടെ ചെന്നൈ മൂന്നാം സെറ്റ് 15-14ന് സ്വന്തമാക്കി.

നാലാം സെറ്റില്‍ ഇരുടീമുകളും കടുത്ത പോരാട്ടം കാഴ്ച്ചവച്ചു. സ്‌കോര്‍ 9-9 എന്ന നിലയിലായി. ക്യാപ്റ്റന്‍ ജെറോം വിനിത് ഒരു മികച്ച സ്‌പൈക്കിലൂടെ സൂപ്പര്‍ പൊയിന്റ് നേടി, 12-9ന് ഹീറോസിന് മൂന്ന് പോയിന്റ് ലീഡ് സമ്മാനിച്ചു. മികവ് തുടര്‍ന്ന ടീം 15-10ന് നാലാം സെറ്റ് സ്വന്തമാക്കി.

ആവേശം വീണ്ടെടുത്ത ബ്ലിറ്റ്‌സ് അവസാന സെറ്റില്‍ 6-3ന് മുന്നിലെത്തി. എന്നാല്‍ അജിത്‌ലാല്‍ മിന്നും പ്രകടനം പുറത്തെടുത്ത് ഹീറോസിനെ 11-9ന് മുന്നിലെത്തിച്ചു. ലീഡ് നിലനിര്‍ത്തിയ കാലിക്കറ്റ് അന്‍സബിന്റെ തകര്‍പ്പന്‍ സ്‌പൈക്കിന് പിന്നാലെ 15-12ന് അഞ്ചാം സെറ്റ് നേടി പോരാട്ടം അവസാനിപ്പിച്ചു.