
തിരുവനന്തപുരം: അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി വിനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കൊലയ്ക്ക് ഉപയോഗിച്ച കത്തിയെപ്പറ്റി സൂചനയില്ലാതെ പൊലീസ്. കത്തി ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പരസ്പരവിരുദ്ധമായി പറഞ്ഞിരുന്ന രാജേന്ദ്രൻ കത്തി ഉപേക്ഷിച്ച സ്ഥലത്തെപ്പറ്റി ഓർക്കുന്നില്ലെന്നുപറഞ്ഞ് കൈമലർത്തിയതോടെ അന്വേഷണസംഘവും വെട്ടിലായി.
നിർണായക തെളിവായ കത്തി കണ്ടെത്താൻ രാജേന്ദ്രനെ ഇന്നലെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഓട്ടോ യാത്രയ്ക്കിടെ കത്തി എവിടെയോ വലിച്ചെറിഞ്ഞതായി പറയുന്നുണ്ടെങ്കിലും സ്ഥലമേതെന്ന് കൃത്യമായി പറയാൻ ഇയാൾ കൂട്ടാക്കുന്നില്ല. ഓട്ടോയിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ വലിച്ചെറിഞ്ഞാൽ അത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടേണ്ടതാണ്. ഓട്ടോഡ്രൈവറിൽ നിന്ന് അത്തരം സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കേസിൽ നിന്ന് രക്ഷപ്പെടാൻ കത്തി ഒളിപ്പിച്ച സ്ഥലം രാജേന്ദ്രൻ മനപൂർവം മറച്ചുവയ്ക്കുന്നതാകാമെന്നാണ് പൊലീസിന്റെ സംശയം.
എന്തായാലും ഇന്ന് കത്തിയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
വിനിതയുടെ മാലയിലുണ്ടായിരുന്ന ചുട്ടിയും കണ്ടെത്താനുണ്ട്. മാല തമിഴ്നാട്ടിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയെങ്കിലും ചുട്ടി ഉണ്ടായിരുന്നില്ല. ചുട്ടി അഞ്ചുഗ്രാമത്തിലെ വാടക വീടിന്റെ സൺഷേഡിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പിൽ ഒളിപ്പിച്ചെന്നാണ് രാജേന്ദ്രൻ പറയുന്നത്. തമിഴ്നാട്ടിൽ പണയസ്ഥാപനങ്ങളിൽ വിവാഹമോതിരം, ചുട്ടി, താലി എന്നിവ പണയം വയ്ക്കുന്ന പതിവില്ല. അത് ദോഷമാണെന്നാണ് അവരുടെ വിശ്വാസം. ഇതിനാലാണ് ചുട്ടി പൈപ്പിൽ ഒളിപ്പിച്ചത്.
കൊലപാതകം നടന്നതിന് അടുത്തദിവസം രാജേന്ദ്രൻ തമിഴ്നാട്ടിലായിരുന്നു. അന്ന് മഴയുണ്ടായിരുന്നതിനാൽ വെള്ളത്തോടൊപ്പം ചുട്ടി ഒഴുകിപ്പോയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. മാലയിലെ ചുട്ടി കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെങ്കിലും രാജേന്ദ്രനെ കൊലപാതകവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ധാരാളം തെളിവുകൾ പൊലീസിന് തമിഴ്നാട്ടിലെ വാടക വീട്ടിൽ നിന്ന് കിട്ടിയിട്ടുണ്ട്. വിനിതയുടെ മാല പണയംവച്ച രസീത്, പേരൂർക്കട ആശുപത്രിയിലെ ഒ.പി ടിക്കറ്റ്, പണയ സ്ഥാപനത്തിൽനിന്ന് വീണ്ടെടുത്ത വിനിതയുടെ മാല തുടങ്ങിയവ രാജേന്ദ്രനെ കൊലപാതകവുമായി ബന്ധപ്പെടുത്തുന്ന സുപ്രധാന തെളിവുകളാണ്.
കത്തിയുടെ കാര്യത്തിൽ പുതിയ വെളിപ്പെടുത്തലുണ്ടായില്ലെങ്കിൽ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് വൈകിട്ട് 5ന് മുമ്പായി രാജേന്ദ്രനെ കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കത്തി ഉപേക്ഷിച്ച സ്ഥലം അതിനകം വെളിപ്പെടുത്തിയാൽ രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ കത്തി കണ്ടെത്തിയശേഷമാകും കോടതിയിൽ ഹാജരാക്കുക.