court

തിരുവനന്തപുരം: രണ്ടു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്‌ഛന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 50 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. മുട്ടട സ്വദേശിയെയാണ് ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്.

2018 ഫെബ്രുവരിയിലാണ് സംഭവം. കുട്ടി പതിവായി രാത്രിയിൽ കരയുന്നത് ശ്രദ്ധിച്ച അമ്മയ്ക്കാണ് ആദ്യം സംശയം തോന്നിയത്. സ്വകാര്യ ഭാഗത്ത് മുറിവ് കണ്ടതിനെ തുടർന്നാണ് പ്രതിയെ യുവതി സംശയിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഒരു ദിവസം നോക്കിയപ്പോൾ കുഞ്ഞിനെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്.

പ്രതിയോട് ചോദിച്ചപ്പോൾ ഇത് തന്റെ കുഞ്ഞല്ലെന്നും ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു പറഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു. കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവ് ഉണങ്ങാത്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഡോക്ടർമാർ ഇടപെട്ടാണ് പൊലീസിൽ വിവരം അറിയിച്ചത്.