
വാഷിംഗ്ടൺ: റഷ്യ- യുക്രെയിൻ സംഘർഷം രൂക്ഷമാകുന്നതിനിടെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ എസ്റ്റോണിയയുടെ വിദേശകാര്യമന്ത്രിയായ ഇവ മരിയ ലീമെറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ തലസ്ഥാനമായ മോസ്കോ, യുക്രെയിൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ പിൻവലിക്കുകയും ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്യണമെന്ന് ആന്റണി ബ്ളിങ്കൻ ആവശ്യപ്പെട്ടു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യൂറോപ്യൻ രാജ്യമാണ് എസ്റ്റോണിയ.
കഴിഞ്ഞ കുറച്ചുമാസങ്ങളുടെ കാലയളവിൽ ഒരു ലക്ഷത്തിൽപ്പരം ട്രൂപ്പുകളാണ് യുക്രെയിൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചത്. പകുതി സേനയെ തിരികെ വിളിക്കാൻ തീരുമാനിച്ചതായി മോസ്കോ അറിയിച്ചിരുന്നെങ്കിലും യുക്രെയിനിൽ റഷ്യയുടെ അധിനിവേശം ഏത് നിമിഷവും ഉണ്ടാകാമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
യുക്രെയിൻ അതിർത്തിയിൽ നിന്ന് കൂടുതൽ ടാങ്കുകളും ആയുധങ്ങളേന്തിയ വാഹനങ്ങളും പിൻവലിക്കുന്നതായി റഷ്യ അറിയിച്ചിരുന്നു. സൈനിക അഭ്യാസങ്ങൾ പൂർത്തിയാക്കി ആർമി യൂണിറ്റുകളുടെ ഉദ്യോഗസ്ഥരും സൈനിക ഉപകരണങ്ങൾ വഹിക്കുന്ന മറ്റൊരു സൈനിക ട്രെയിനും തിരികെയെത്തിയതായി റഷ്യ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.