
ബംഗളൂരു: ഹിജാബ് വിഷയം പരിഹരിക്കപ്പെടാൻ സോഷ്യലിസ്‌റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(എസ്‌ഡിപിഐ) ഒരിക്കലും ആഗ്രഹിക്കുന്നില്ലന്ന് കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം. വിഷയം പൊതുസമൂഹത്തിൽ നിലനിൽക്കാൻ ബിജെപിയെ എസ്‌ഡിപിഐ പിന്തുണയ്‌ക്കുകയാണെന്നും പാർട്ടി ആരോപിച്ചു. ദക്ഷിണ കന്നഡ കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം അദ്ധ്യക്ഷൻ ഷാഹുൽ ഹമീദാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഹിജാബ് പ്രശ്‌നം ആദ്യമായി ഉണ്ടായ ഉഡുപ്പി പി.യു കോളേജിൽ അവിടുത്തെ വികസന സമിതി ഉപാദ്ധ്യക്ഷനും ബിജെപി നേതാവുമായ യശ്‌പാൽ സുവർണ പ്രശ്‌നം പരിഹരിക്കാതെ അത് ഊതിപ്പെരുപ്പിച്ചു. നിലവിൽ വിവാദത്തിൽ നിന്നും നേട്ടമുണ്ടാക്കാമെന്ന രാഷ്‌ട്രീയ വ്യാമോഹമാണ് ബിജെപിക്കുളളതെന്നും ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിനുളള അഭിപ്രായം മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാഹുൽ ഹമീദ് പറഞ്ഞു.
അതേസമയം കോൺഗ്രസ് വിവാദങ്ങൾ ആളിക്കത്തിക്കാനാണ് ശ്രമിച്ചിട്ടുളളതെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ആരോപിച്ചു. ഇന്ത്യൻ സംസ്‌കാരത്തെയും ഭരണഘടനയെയും ആക്രമിക്കുന്നരീതിയിൽ ഹിജാബ് വിവാദം ആളികത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന് നഖ്‌വി ആരോപിച്ചു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഈ വിഷയത്തിൽ മുസ്ളീം സമുദായത്തെ തെറ്റായി നയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഉഡുപ്പിയിലെ സർക്കാർ ഉടമസ്ഥതയിലെ വനിതകൾക്കുളള പിയു കോളേജിൽ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് ചില വിദ്യാർത്ഥിനികൾ പരാതി പറഞ്ഞതിന്റെ പിന്നാലെയാണ് രാജ്യത്ത് ഹിജാബ് വിവാദം ആരംഭിച്ചത്.