
ന്യൂഡൽഹി: ഓൺലൈൻ വായ്പാ തട്ടിപ്പിന് ഇരയായി ബോളിവുഡ് നടി സണ്ണി ലിയോൺ. തന്റെ വ്യക്തിഗത വിവരങ്ങളും പാൻ കാർഡ് നമ്പറും ഉപയോഗിച്ച് ഫിൻടെക് പ്ലാറ്റ്‌ഫോമായ ധനി സ്റ്റോക്സ് ലിമിറ്റഡിൽ നിന്നും ആരോ വായ്പയെടുത്തെന്നാണ് സണ്ണി ലിയോൺ പരാതി നൽകിയത്. സണ്ണി ലിയോൺ എന്ന വ്യാജേന 2000 രൂപയാണ് മോഷ്ടാവ് വായ്പ എടുത്തത്. താരത്തിന് ഇത് വലിയ സാമ്പത്തിക ബാദ്ധ്യത അല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് താരത്തിന്റെ സിബിൽ സ്കോറിനെ ബാധിച്ചതായി സണ്ണി ലിയോൺ പറഞ്ഞു.
ധനി സ്റ്റോക്സ് ലിമിറ്റഡ് നേരത്തെ ഇന്ത്യാ ബുൾസ് സെക്യുരിറ്റീസ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ കമ്പനിയെയും ഇന്ത്യാ ബുൾസ് ഹോം ലോണിനെയും ടാഗ് ചെയ്തുകൊണ്ടാണ് താരം താൻ തട്ടിപ്പിന് ഇരയായതായി ട്വീറ്റ് ചെയ്തത്. ഇന്ത്യാ ബുൾസ് ഗ്രൂപ്പ് ആണ് ധനി സ്റ്റോക്സിന്റെ ഉടമകൾ. അഞ്ച് ലക്ഷം രൂപ വരെയുള്ള വിവിധ വായ്പകളാണ് ധനി സ്റ്റോക്സ് വാഗ്‌ദാനം ചെയ്യുന്നത്.
താരത്തിന്റെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ കമ്പനിയും സിബിൽ അതോറിട്ടിയും പ്രശ്ന പരിഹാരവുമായി രംഗത്തെത്തി. താരത്തിന്റെ രേഖകളിൽ നിന്ന് ഈ വ്യാജ ഇടപാടിന്റെ എൻട്രികൾ ഇവർ തിരുത്തി. സണ്ണി ലിയോണിന് ക്ലീൻ ചിറ്റ് നൽകി. തന്നെ പോലെ തട്ടിപ്പിന് ഇരയാകുന്ന മറ്റുള്ളവർക്കും ഇത്തരത്തിൽ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താരം ട്വീറ്റ് ചെയ്തു.