
ബംഗളൂരു: ഹിജാബ് ഇസ്ളാമിലെ പ്രധാനപ്പെട്ട മതാചാരമല്ലെന്നും ഹിജാബ് നിരോധനം ഭരണഘടനയിലെ ആർട്ടിക്കൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കുന്നില്ലെന്നും കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നവാദ്ഗിയാണ് സംസ്ഥാന സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായത്. ഹിജാബും കാവി ഷാളുകളും നിരോധിച്ചുള്ള കർണാടക സർക്കാരിന്റെ ഉത്തരവിനെതിരായ വാദങ്ങളെയും അഡ്വക്കറ്റ് ജനറൽ നിരാകരിച്ചു. പൂർണമായും നിയമങ്ങൾ പാലിച്ചാണ് അത്തരമൊരു ഉത്തരവ് സർക്കാർ പുറത്തിറക്കിയതെന്നും അതിനെ എതിർക്കേണ്ട കാര്യമില്ലെന്നുമായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വാദം.
മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഹിജാബ് മതേതരത്വത്തിന് എതിരായതിനാലാണ് നിരോധനമേർപ്പെടുത്തിയതെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ വാദം തിങ്കളാഴ്ചയും തുടരും.
അദ്ധ്യാപിക രാജിവച്ചു
കർണാടകയിലെ ഹിജാബ് നിരോധനത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ധ്യാപിക രാജി വച്ചു. കർണാടക ജെയിൻ പി.യു കോളജിലെ ലക്ചററായ ചാന്ദ്നിയാണ് രാജിവച്ചത്.
'ഞാൻ കഴിഞ്ഞ മൂന്ന് വർഷമായി കോളേജിൽ പഠിപ്പിക്കുന്നു. ഇതുവരെ യാതൊരു പ്രശ്നവുമുണ്ടായിട്ടില്ല. എന്നാൽ ഇന്നലെ പ്രിൻസിപ്പൽ പറഞ്ഞു, പഠിപ്പിക്കുമ്പോൾ ഹിജാബും മതചിഹ്നവും ധരിക്കാൻ പാടില്ലെന്ന്. കഴിഞ്ഞ മൂന്ന് വർഷമായി ഹിജാബ് ധരിക്കുന്നു. ഈ പുതിയ തീരുമാനം എന്റെ ആത്മാഭിമാനത്തിന് തിരിച്ചടിയാണ്. അതിനാലാണ് രാജിവച്ചത്.' - ചാന്ദ്നി പറഞ്ഞു.