
മുംബയ്: മഹാരാഷ്ട്രയിൽ പക്ഷിപ്പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. താനെ ജില്ലയിലെ വെഹ്‌ലോലി ഗ്രാമത്തിലുള്ള സ്വകാര്യ കോഴി ഫാമിൽ നൂറോളം കോഴികൾ കൂട്ടത്തോടെ ചത്തിരുന്നു. സംശയം തോന്നി ഇവയുടെ സാമ്പിളുകൾ പൂനെയിലെ ലാബിലേക്ക് അയച്ചുകൊടുത്തു. പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ താനെയിലെ കോഴി ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 25,000 പക്ഷികളെ കൊല്ലാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് താനെ ജില്ലാ മജിസ്‌ട്രേറ്റും കളക്ടറുമായ രാജേഷ് ജെ. നർവേക്കർ പറഞ്ഞു.
സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കുന്നതിനുള്ള കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാജേഷ് ജെ. നർവേക്കർ പറഞ്ഞു. പക്ഷിപ്പനിക്ക് കാരണമായ എച്ച്.5.എൻ.1 വൈറസ് ബാധ മൂലമാണ് പക്ഷികൾ ചത്തതെന്ന് താനെ ജില്ലാ പരിഷത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ. ഭൗസാഹേബ് ദംഗ്‌ഡെയും സ്ഥിരീകരിച്ചു.
താനെയിൽ പക്ഷിപ്പനി സ്ഥീരികരിച്ചതായി കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ മന്ത്രാലയത്തിനും ജില്ലാ ഭരണകൂടം വിവരം നൽകിയിട്ടുണ്ട്.