stalin-and-rahul

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അദ്ധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ ആത്മകഥ 'ഉങ്കളിൽ ഒരുവൻ' (നിങ്ങളിൽ ഒരാൾ) 28ന് ചെന്നൈ നന്ദംപാക്കം ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രകാശനം ചെയ്യും. 1976 വരെയുള്ള തന്റെ ജീവിതത്തിന്റെ ആദ്യ 23 വർഷങ്ങളാണ് ആത്മകഥയുടെ ആദ്യ വാല്യത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സ്കൂൾ വിദ്യാർത്ഥിയായിരിക്കെയുള്ള രാഷ്ട്രീയപ്രവേശനം മുതൽ പെരിയാർ, അണ്ണാദുരൈ, പിതാവ് കരുണാനിധി എന്നിവരിലൂടെയുള്ള തന്റെ വളർച്ചയും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ദ്രാവിഡപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളായ പെരിയാർ, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവർ നടത്തിയ ജനകീയ സമരങ്ങൾ, ഡി.എം.കെ ഉദയം, വളർച്ച തുടങ്ങിയ കാര്യങ്ങളും പുസ്തകത്തിലുണ്ട്.

ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബിഹാർ നിയമസഭ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം. ഡി.എം.കെ മുതിർന്ന നേതാവും മന്ത്രിയുമായ എസ്. ദുരൈമുരുകൻ അദ്ധ്യക്ഷനാകും. നടൻ സത്യരാജ് പുസ്തകം പരിചയപ്പെടുത്തും.

1953 മാർച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ കടുത്ത ആരാധകനായിരുന്ന കരുണാനിധി മകന് സ്റ്റാലിൻ എന്നു പേരിടുകയായിരുന്നു. ചെത്‌പെട്ടിലെ എം.സി.സി. സ്‌കൂളിലും റോയപ്പെട്ടയിലെ ന്യൂകോളേജിലുമായി പഠനം പൂർത്തിയാക്കിയ സ്റ്റാലിൻ പിതാവിനെ പിന്തുടർന്ന് ദ്രാവിഡരാഷ്ട്രീയത്തിൽ ഇറങ്ങുകയായിരുന്നു.

ഡി.എം.കെ.യിൽ യുവജനങ്ങളെ സംഘടിപ്പിച്ചുക്കൊണ്ടായിരുന്നു തുടക്കം. 1989ൽ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്.