
ആലപ്പുഴ: വീട്ടിൽ തനിച്ചായിരുന്ന 80 വയസുകാരിയെ ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളായ കായംകുളം ചിറക്കടവ് മുറിയിൽ അലക്കൻതറ വീട്ടിൽ രമേശൻ (38), മാവേലിക്കര പാലമേൽപണയിൽഭവനത്തിൽ പ്രഭാകരൻ പ്രമോദ് (42) എന്നിവരെ ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് ഒന്ന് ജഡ്ജി എ.ഇജാസ് വെറുതെ വിട്ടു. 2014 ഒക്ടോബർ 22നാണ് കേസിനാസ്പദമായ സംഭവം.
വീട്ടമ്മ ഉച്ചസമയം വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ പ്രതികൾ പരസ്പരം ആലോചിച്ചുറച്ച് ഒരു ഓട്ടോറിക്ഷയിൽ വീട്ടിൽ എത്തി വീട്ടമ്മയെ ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും, കരച്ചിലും ബഹളവും കേട്ട അയൽവാസികൾ ഓടിവന്നപ്പോൾ പ്രതികൾ ഓട്ടോറിക്ഷ ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും തുടർന്ന് കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
പ്രതികൾക്കെതിരെ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു കോടതി കണ്ടെത്തി. പ്രതികൾക്ക് വേണ്ടി അഡ്വ.പി.പി.ബൈജു, അഡ്വ പി.എസ്.സമീർ എന്നിവർ കോടതിയിൽ ഹാജരായി.