
കൊച്ചി: പത്ത് വയസുള്ള മകൾ വൈഗയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹനെതിരെയുള്ള വിചാരണ നടപടികൾ എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം കോടതി പ്രതിക്കെതിരെ കുറ്റം ചുമത്തി. ഒന്നും രണ്ടും സാക്ഷികളുടെ വിചാരണ മാർച്ച് 9, 15 തീയതികളിൽ നടക്കും.
കഴിഞ്ഞ വർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ ബന്ധു വീട്ടിൽ നിന്ന് വൈഗയെ കൂട്ടിക്കൊണ്ടു വന്ന സനു മോഹൻ എറണാകുളത്തെ ഫ്ലാറ്റിൽ വച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. കോയമ്പത്തൂർ, മൂകാംബിക, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ സനുവിനെ തൃക്കാക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. അന്ന് മുതൽ പ്രതി ജുഡിഷ്യൽ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരാകും.