ramesh

ഭുവനേശ്വർ: രാജ്യത്ത് പല സംസ്ഥാനങ്ങളിൽ നിന്നായി പതിനെട്ട് സ്ത്രീകളെ വിവാഹം ചെയ്ത അറുപത്തിയഞ്ചുകാരനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. ഒഡീഷ സ്വദേശി രമേഷ് സ്വയ്ൻ കേരളത്തിലും വിവാഹത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി കമ്മിഷണർ ഉമാശങ്കർ ഡാഷ് പറഞ്ഞു.

മുൻപ് കൊച്ചിയിൽ ഒരു തട്ടിപ്പു കേസിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്ന് കേരളത്തിൽ തട്ടിപ്പിനിരയായ യുവതിയുടെ സഹോദരൻ വിളിച്ചുവെന്നും, പരാതി നൽകിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയാളുടെ പതിനെട്ടു ഭാര്യമാരിൽ പതിനാറുപേരും ഒഡീഷയ്ക്കു പുറത്തു നിന്നുള്ളവരാണ്. പറ്റിക്കപ്പെട്ടവരിൽ കൂടുതലും ഡോക്ടർമാരാണ്. ചാർട്ടേഡ് അക്കൗണ്ടന്റ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് അസി. കമൻഡാന്റ്, ഇൻഷുറൻസ് കമ്പനിയിലെ ഡെപ്യൂട്ടി ജനറൽ മാനേജർ, സുപ്രീംകോടതി അഭിഭാഷക എന്നിവരും ഉൾപ്പെടുന്നു.

ഡൽഹിയിൽ നിന്നുള്ള ഡോക്ടറുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. 1982 മുതലാണ് പ്രതി വിവാഹത്തട്ടിപ്പ് നടത്തിയത്. അസമിൽ നിന്നുള്ള ഡോക്ടറിൽ നിന്ന് 23 ലക്ഷം രൂപയാണ് രമേഷ് തട്ടിയെടുത്തത്. ഒൻപതാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത. ഡോക്ടറാണെന്നും കേന്ദ്ര സർക്കാർ ജീവനക്കാരനാണെന്നുമൊക്കെയാണ് ഇയാൾ പലരോടും പറഞ്ഞത്.