
എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ മർദ്ദനത്തെ തുർന്ന് രണ്ടു വയസുകാരിക്ക് ഗുരുതര പരിക്ക്. കുട്ടിയുടെ തലയ്‌ക്കാണ് കൂടുതൽ പരിക്കുകളുള്ളത്. തലയോട്ടി പൊട്ടിയിട്ടുണ്ട്. മുഖത്തും കാര്യമായ പരിക്കുകളുണ്ട്.
കോലഞ്ചേരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് കുട്ടി. പുലർച്ചെ ഒന്നര മണിയോടെയാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ചേർന്ന് ആശുപത്രിയിൽ എത്തിക്കുന്നത്.
ഇരുവരും വ്യത്യസ്തമായ രീതിയിലാണ് അപകടത്തെ കുറിച്ച് ഡോക്ടർമാരോട് പറഞ്ഞത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടിയൽ മുകളിൽ നിന്ന് വീണാണ് തലയ്‌ക്ക് പരിക്കേറ്റെന്നാണ് അമ്മ പറഞ്ഞത്. ചിലർ അടിച്ചുവെന്നാണ് അമ്മൂമ്മ പറയുന്നത്. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്‌തപ്പോഴാണ് രണ്ടാനച്‌ഛൻ ഉപദ്രവിച്ചതാണെന്ന് അറിയുന്നത്.
കഴിഞ്ഞ ദിവസം രാത്രി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാണെന്ന് മനസിലാക്കി കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ അവിടെയുള്ള ഡോക്ടർമാർ പറയുകയായിരുന്നു. ഒരു ദിവസത്തെ മർദ്ദനമല്ലെന്നും ഏതാനും ദിവസങ്ങളായി തുടർച്ചയായി കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. പൊലീസ് ആശുപത്രിയിലെത്തി മൊഴി ശേഖരിക്കുകയാണ്.