
പട്ടികജാതി-പട്ടികവർഗവിഭാഗങ്ങൾ പല കാരണങ്ങളാൽ സമൂഹത്തിൽ വേണ്ടത്ര പുരോഗതിയാർജ്ജിക്കാൻ കഴിയാതെ പോയവരാണ്. സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്രസംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും വേണ്ടത്ര വളരാൻ കഴിഞ്ഞില്ല. ഇതിന്റെ പ്രധാനകാരണം അവർക്കുവേണ്ടി നടപ്പാക്കിയ പദ്ധതികളിൽ പലതും അവർക്ക് പ്രയോജനകരമായിരുന്നില്ല. അവരുടെ അഭിപ്രായമോ പങ്കാളിത്തമോ ഒരു പദ്ധതിയിലും ഉണ്ടായതുമില്ല. 1996ലെ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഗവണ്മെന്റ് അധികാരവും സമ്പത്തും ത്രിതല പഞ്ചായത്തുകൾക്ക് നൽകാനും അത് ജനപങ്കാളിത്തത്തോടെ നടപ്പാക്കാനും തീരുമാനിച്ചു.
അതിൽ പ്രധാനമായും നമ്മുടെ നാടിന്റെയും ജനങ്ങളുടെയും പിന്നാക്കാവസ്ഥ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. പ്രത്യേകിച്ചും കേരളീയ സമൂഹത്തിന്റെ വളർച്ചയോടൊപ്പം എത്താൻ കഴിയാതെപോയ എസ്.സി.എസ്.ടി. വിഭാഗങ്ങളെ ഉയർത്തിയെടുത്ത് വികസനപ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും സർക്കാർ തീരുമാനിച്ചു. ഈ പ്രവർത്തനങ്ങൾ ശരിയായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും അവരുടെ ഇടയിലുള്ള യുവതീ യുവാക്കളെ കണ്ടെത്തി പരിശീലനം നല്കി നിയമിക്കുന്നത് നന്നായിരിക്കുമെന്ന നിർദ്ദേശങ്ങളുണ്ടായി. ഞാൻ അന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രിയായിരുന്നു. അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി പലോളി മുഹമ്മദ് കുട്ടി, പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ ഡോ. ഐ.എസ്. ഗുലാത്തി, അംഗങ്ങളായ ഇ.എം. ശ്രീധരൻ, ഡോ. തോമസ് ഐസക് എന്നിവരടക്കമുള്ള വിഷയവിദഗ്ധരുമായി ചർച്ച ചെയ്തു. തുടർന്ന് ഊരുകളിൽ നിന്നും കോളനികളിൽനിന്നും എട്ട്, പത്ത് ക്ലാസ്സുകൾ പാസ്സായവരെ കണ്ടെത്തി പട്ടികവർഗ്ഗ വിഭാഗ സോഷ്യൽ ആക്ടിവിസ്റ്റുകളായും പട്ടികജാതി വിഭാഗ കോ- ഓർഡിനേറ്റർമാരായും നിയമിക്കുകയായിരുന്നു.
നിലവിൽ 1232 എസ്.സി. പ്രമോട്ടർമാരും 1182 എസ്.ടി. പ്രമോട്ടർമാരുമാണ് സേവനത്തിലുള്ളത്. ആദ്യം നിയമിക്കപ്പെട്ടവരിൽ പലരും പുതിയ തൊഴിലുകളിലേയ്ക്കും അവസരങ്ങളിലേയ്ക്കും മാറി. ചിലർ തുടർന്നു. നിലവിലുളള പ്രമോട്ടർമാർ പരിശ്രമങ്ങൾ നടത്തിയെങ്കിലും പട്ടിക വിഭാഗങ്ങളുടെ പുരോഗതി വേണ്ടത്ര മെച്ചപ്പെടുത്താനായില്ല. ദുർബല വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രമോട്ടർമാർ പ്രയത്നിക്കുമ്പോൾ അവർക്കും വ്യക്തിപരമായ ഉയർച്ചയും പുരോഗതിയും ഉണ്ടാകണമെന്ന് സർക്കാർ ലക്ഷ്യമിട്ടിരുന്നു. പ്രമോട്ടർമാരിൽ നിന്നും ഒട്ടനവധി ജനപ്രതിനിധികളും സർക്കാരിലും മറ്റ് മേഖലകളിലും ഉദ്യോഗസ്ഥരും ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ചിലർ ഈ സേവനത്തെ ഒരു സ്ഥിര ഉദ്യോഗമെന്ന നിലയിലാണ് കണ്ടത്. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിലവിലുള്ള പ്രമോട്ടർമാരെ പിരിച്ചുവിട്ട് പുതിയവരെ നിയമിക്കണമെന്ന് നിർദ്ദേശം വന്നിരുന്നു. എന്നാൽ കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് 2022 മാർച്ച് 31വരെ നീട്ടിനൽകുകയാണ് സർക്കാർ ചെയ്തത്. പുതിയ പ്രമോട്ടർമാരുടെ കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എസ്.സി. വിഭാഗത്തിൽ പ്ലസ്ടുവും പ്രായപരിധി 18 - 30 ഉം ആണ്. എസ്.ടി. വിഭാഗത്തിൽ ദുർബല വിഭാഗത്തിൽപെട്ടവർക്ക് കുറഞ്ഞ യോഗ്യത എട്ടാംക്ലാസും മറ്റുള്ളവർക്ക് പത്താം ക്ലാസുമാണ്. പ്രായപരിധി 20 -35 ഉം. ഈ വിദ്യാഭ്യാസയോഗ്യതകൾ ഇന്നത്തെ കാലത്തിനനുസരിച്ച് മതിയാകാത്തതാണെങ്കിലും പട്ടികവിഭാഗങ്ങളിൽ കഴിയാവുന്നവർക്കെല്ലാം അപേക്ഷിക്കുന്നതിനായാണ് ഈ കുറഞ്ഞ യോഗ്യതകൾ നിശ്ചയിച്ചത്.
നിലവിൽ പ്രവർത്തിക്കുന്ന പ്രമോട്ടർമാരെ സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇവരെ കൈവിടുകയില്ല, 'സർക്കാർ ഒപ്പമുണ്ട്' എന്ന വാക്ക് മനസ്സിലുണ്ട്, അത് പാലിക്കുകതന്നെ ചെയ്യും.
പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചതിന്റെ പേരിൽ പ്രായവും യോഗ്യതയും പറഞ്ഞ് പട്ടികവിഭാഗക്കാരെ തെറ്റിദ്ധരിപ്പിച്ച് വിവാദങ്ങളുണ്ടാക്കി വഴിതെറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. പട്ടികവിഭാഗക്കാർ എന്നും ദുർബലരായി നിലനിൽക്കണമെന്നാണ് ഇക്കൂട്ടരുടെ ആഗഹം. എന്നാൽ പട്ടികവിഭാഗത്തിലെ ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സഹായിക്കുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ഈ ദുർബല സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവരുടെ തെറ്റിദ്ധാരണകളും മാറണം. പട്ടികവിഭാഗം ജനതയുടെ അന്തസും ജീവിത നിലവാരവും ഉയർത്തി കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്കൊപ്പം അവരെയും കൂട്ടാനുള്ള സർക്കാരിന്റെ സഹായികളാണ് ഓരോ പ്രമോട്ടർമാരും. സ്വയം മെച്ചപ്പെട്ട് മുന്നേറുന്നതിനൊപ്പം സ്വന്തം സഹോദരങ്ങളെയും പ്രമോട്ടർമാർ കരയ്‌ക്കെത്തിക്കണം. അപ്പോൾ മാത്രമാണ് എൽ.ഡി.എഫ് സർക്കാർ ലക്ഷ്യമിടുന്ന സാമൂഹ്യനീതിയും സമഗ്ര വികസനവും അർത്ഥവത്താകുന്നത്. അതുകൊണ്ടുതന്നെ പുതുതലമുറകൾക്കായി നവകേരളമൊരുക്കാൻ വിവാദങ്ങൾ വിട്ട് നമുക്കൊരുമിക്കാം.