
കണ്ണൂർ: മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കടതുറക്കാൻ ധാരണയായി. ലേബർ കമ്മിഷണർ സിഐടിയുക്കാരുമായും കടയുടമയുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം. വലിയ വാഹനങ്ങളിലേക്കുള്ള സാധനങ്ങൾ കയറ്റാനുള്ള അധികാരം സിഐടിയുവിനും, കടയ‌്ക്കുള്ളിൽ വരുന്ന ചെറിയ വാഹനങ്ങളുടെ കയറ്റിറക്ക് കടയുടമയ‌്ക്ക് ചെയ്യാമെന്നുമാണ് ധാരണ. സമരം ഒത്തുതീർപ്പായതിനെ തുടർന്ന് കടയ‌്ക്ക് മുന്നിലുള്ള പന്തൽ പൊളിക്കാനും എഴുതിത്തയ്യാറാക്കിയ ധാരണപ്രകാരം തീരുമാനമായി.
സ്വന്തം ജീവനക്കാരെ കൊണ്ട് കയറ്റിറക്കു നടത്താൻ ഹൈക്കോടതി അനുമതി നൽകിയ മാതമംഗലത്തെ എസ്. ആർ. ഹാർഡ് വേർ ആണ് അടച്ചുപൂട്ടൽ നേരിട്ടത്. സി.ഐ.ടി.യുക്കാരായ ചുമട്ടുതൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങിയതോടെയാണ് കട പൂട്ടിയതെന്ന് ഉടമ റബീൽ മുഹമ്മദ് കുട്ടി പറഞ്ഞിരുന്നു.
കയറ്റിയിറക്ക് പ്രശ്നത്തിൽ തനിക്ക് മർദ്ദനമേറ്റെന്ന് റബിൽ മുഹമ്മദ് കുട്ടി ആരോപിച്ചു. കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ സി ഐ ടി യുക്കാർ തിരിച്ചയയ്ക്കുകയാണെന്നായിരുന്നു ആരോപണം . പൊലീസ് ഉണ്ടെങ്കിലും കാഴ്ച്ചക്കാരായി നിൽക്കുകയാണ്. ഒരുതരത്തിലും കച്ചവടം നടക്കില്ലെന്നു തോന്നിയതിനാലാണ് പൂട്ടിയതെന്നും റബീൽ വ്യക്തമാക്കി.
നേരത്തെ ഇവിടെ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ സി ഐ ടി യുക്കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു. ഈ കടയിൽ നിന്ന് വിലക്ക് ലംഘിച്ച് സാധനങ്ങൾ വാങ്ങിയതിന് യൂത്ത് ലീഗ്പ്രവർത്തകൻ അഫ്സലിനെതിരെ അക്രമം നടന്നിരുന്നു. തുടർന്ന് മാതമംഗലത്ത് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകർക്ക് മർദ്ദനവുമേറ്റു.
മാതമംഗലത്ത് അഫ്സലിന്റെ ഉടമസ്ഥതയിലുള്ള എ.ജെ സെക്യൂർ ടെക് ഐ.ടി സൊല്യൂഷൻസ് എന്ന കട സംഘർഷത്തെ തുടർന്ന് നേരത്തേ പൂട്ടിയിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകാൻ തയ്യാറല്ലെന്നും അഫ്സൽ സോഷ്യൽമീഡിയയിലൂടെ ആരോപിച്ചതിന് പിന്നാലെയാണ് എസ്. ആർ ഹാർഡ്‌വെയറും പൂട്ടിയത്.