girl

കൊച്ചി: തലയോട്ടിക്ക് ഗുരുതര പരിക്കോടെ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര സ്വദേശിനിയായ രണ്ടര വയസുകാരിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ചികിത്സയ്‌ക്ക് എത്തിക്കാൻ വൈകിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. കുട്ടിയ്‌ക്ക് അപസ്‌മാരം വന്നതോടെയാണ് ആശുപത്രിയിൽ എത്തിക്കാൻ അമ്മ തയ്യാറായത്.

മുഖത്തും തലയോട്ടിക്കും കാര്യമായ പരിക്കുള‌ള കുട്ടിയ്‌ക്ക് എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നതിനെക്കുറിച്ച് ആശുപത്രിയിലെത്തിച്ച അമ്മയും അമ്മൂമ്മയും വ്യത്യസ്‌തമായ മൊഴിയാണ് നൽകിയിരിക്കുന്നത്. ഹൈപ്പർ ആക്‌ടീവായ കുട്ടി കളിച്ചുകൊണ്ടിരുന്നപ്പോൾ മുകളിൽ നിന്ന് വീണ് തലയ്‌ക്ക് പരിക്കേറ്റു എന്നാണ് അമ്മ നൽകിയ മൊഴി. എന്നാൽ ചിലർ ചേർന്ന് മർദ്ദിച്ചെന്നാണ് അമ്മൂമ്മയുടെ മൊഴി. തുടർന്ന് പൊലീസ് ചോദ്യം ചെയ്‌തപ്പോൾ കുട്ടിയുടെ രണ്ടാനച്ഛൻ മർദ്ദിച്ചെന്നാണ് വ്യക്തമായത്.


ഇയാളെ ഇതുവരെയും പിടിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാണെന്ന് മനസിലാക്കി കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ അവിടെയുള്ള ഡോക്ടർമാർ പറയുകയായിരുന്നു. ഒരു ദിവസത്തെ മർദ്ദനമല്ലെന്നും ഏതാനും ദിവസങ്ങളായി തുടർച്ചയായി കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. പൊലീസ് ആശുപത്രിയിലെത്തി മൊഴി ശേഖരിക്കുകയാണ്.