
കൊണ്ടോട്ടി: തേഞ്ഞിപ്പലം പള്ളിക്കൽ സ്വദേശിയായ യുവാവിനെ തട്ടികൊണ്ടു പോയി തടവിലാക്കി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ കൂടി പൊലീസ് പിടികൂടി. പള്ളിക്കൽ സ്വദേശി അത്താണിക്കൽ അബ്ദുറസാഖിനെ(45) ആണ് കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾ എസ്.ഡി.പി.ഐ പ്രവർത്തകനാണ്. ജനുവരി 20ന് രാത്രിയാണ് പരാതിക്കാരനെ പള്ളിക്കലിലുള്ള വീട്ടിൽ നിന്നു കൊണ്ടുപോയി കരിപ്പൂരിലെ എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിലെത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവിനെ നഗ്നനാക്കി മാരകായുധങ്ങൾ ഉപയോയിഗിച്ച് മർദ്ദിച്ച് വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചിരുന്നു. ഈ മാസം എട്ടിന് മുഖം മൂടി ധരിച്ച അഞ്ചംഗ സംഘം വീണ്ടും മാരകായുധങ്ങളുമായി വീട്ടിലെത്തി വധഭീഷണി മുഴക്കുകയായിരുന്നു. തുടർന്നാണ് മർദനമേറ്റ യുവാവ് പൊലീസിൽ പരാതി നൽകിയത്. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുഖ്യപ്രതിയടക്കം മൂന്നു എസ്.ഡി.പി.ഐ പ്രവർത്തകരെ അഞ്ചു ദിവസം മുമ്പ് പൊലിസ് പിടികൂടിയിരുന്നു. കേസിൽ ഉൾപ്പെട്ട ഫൈസൽ എന്നയാൾ വിദേശത്തേക്കു കടന്നതായി പലീസ് പറഞ്ഞു. ഇയാളെ കേന്ദ്ര ഏജസികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.