
ബംഗളൂരു: കർണാടക ശിവമോഗയിൽ ബജ്റംഗ്ദൾ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആറുപേർ അറസ്റ്റിലായി. കാഷിഫ് (20), നദീം, ആസിഫ്, റിഹാൻ തുടങ്ങിയവരാണ് പിടിയിലായത്.
ഹിജാബ് വിവാദവുമായി കൊലപാതകത്തിന് പങ്കില്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നും അനാവശ്യ പ്രചാരണങ്ങൾ നടത്തി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കൊലപാതകത്തെ തുടർന്ന് സംഘർഷമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തേക്ക് കൂടി പ്രദേശത്ത് നിരോധനാജ്ഞ നീട്ടിയതായി അധികൃതർ അറിയിച്ചു. ശിവമോഗയിലെ സ്‌കൂളുകൾ രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടുമെന്നും സാഹചര്യം കണക്കിലെടുത്ത് അടുത്ത നടപടി തീരുമാനിക്കുമെന്നും ശിവമോഗ ഡെപ്യൂട്ടി കമ്മിഷണർ ഡോ. സെൽവമണി പറഞ്ഞു.
ഭാരതി നഗറിൽ വച്ച് ഞായറാഴ്ച രാത്രിയാണ് 25 വയസുകാരനായ ഹർഷയെ കാറിലെത്തിയ ഒരു സംഘം ആളുകൾ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പന്ത്രണ്ട് പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തെ തുടർന്ന് ജില്ലയിലെ 14 സ്ഥലങ്ങളിലായി തീവയ്പ്പും അക്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മൂന്ന് ആക്രമണകേസുകളിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ശിവമോഗയിലെ ക്രമസമാധാന നില ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും രാവിലെ ഈസ്റ്റേൺ റേഞ്ച് ഡി.ഐ.ജി ഡോ. കെ ത്യാഗരാജൻ അറിയിച്ചിരുന്നു.
നേരത്തെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിക്കുകയും പൊതുയോഗങ്ങൾ നിരോധിക്കുകയും ചെയ്തിരുന്നു.