
പത്തനംതിട്ട: സരസകവി മൂലൂർ എസ്. പദ്മനാഭപ്പണിക്കരുടെ 153ാമത് ജയന്തിയും സ്മാരകത്തിന്റെ 33ാംമത് വാർഷികവും ഫെബ്രുവരി 27നും 28നും ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിൽ നടക്കും. 27ന് ഉച്ചകഴിഞ്ഞ് 3.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും.
ഫെബ്രുവരി 28ന് രാവിലെ 10ന് കുടുംബശ്രീയും വികസനവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സജിത്ത് സുകുമാരൻ നയിക്കും. നീർത്തടാധിഷ്ഠിത വികസനവും കുടുംബശ്രീയും എന്ന വിഷയം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അരുൺകുമാർ നയിക്കും.ഉച്ചകഴിഞ്ഞ് 3.30ന് കേരള നവോഥാന സ്മൃതി അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. മനോജ് പട്ടാന്നൂർ മുഖ്യപ്രഭാഷണം നടത്തും.
മാർച്ച് ഒന്നിന് രാവിലെ 10ന് കവിസമ്മേളനം മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 3.30ന് മൂലൂർ അവാർഡ് സമർപ്പണം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും. 36ാമത് മൂലൂർ അവാർഡിനായി ഡി. അനിൽകുമാർ രചിച്ച അവിയങ്കോര എന്ന കവിതാ സമാഹാരവും നവാഗത കവികൾക്കായുള്ള എട്ടാമത് മൂലൂർ പുരസ്‌കാരത്തിന് ജിബിൻ ഏബ്രഹാം എഴുതിയ ബുദ്ധന്റെ മകൾ എന്ന കവിതയുമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എംജി സർവകലാശാലയിൽ നിന്നും മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ മൂലൂർ സ്മാരക സമിതിയംഗം അനുതാരയെ യോഗം അനുമോദിക്കും.