vd-satheesan-an-shamseer

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നടത്തിയ പ്രസംഗത്തിനിടെ പ്രതിഷേധിച്ച സിപിഎം അംഗങ്ങളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടത് മുന്നണിയിൽ പെട്ട സിപിഐയ്ക്ക് പോലും രക്ഷയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. കേരളത്തിലെ ക്രമസമാധാന നിലയെ പറ്റി പറയുമ്പോൾ സിപിഐഎം അംഗങ്ങൾ പ്രകോപിതരാകും അത് മനസിലാക്കാം എന്നാൽ സിപിഐ അംഗങ്ങൾ പ്രതിഷേധിക്കുന്നു എന്ന് പറഞ്ഞാണ് സതീശൻ സിപിഐയെ കടന്നാക്രമിച്ചത്. എ എൻ ഷംസീറിനോട്, ഞാൻ ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണ് ആ സ്ഥാനത്ത് ഷംസീർ ഇരിക്കണ്ട എന്നും പ്രതിപക്ഷ നേതാവ് പൊട്ടിത്തെറിച്ചു.

അടുത്തിടെ നടന്ന സിപിഐ, എഐഎസ്എഫ് പ്രവർത്തകർക്കെതിരെ ഇടത് സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടായ അതിക്രമങ്ങളെയും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ ഇടത് മുന്നണിയുടെ ഭാഗമായ സിപിഐയ്ക്ക് പോലും രക്ഷയില്ല. എതിരാളികളെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ല. സംസ്ഥാനത്തെ ക്രമസമാധാന നില തകർത്തത് നിങ്ങളാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇതിനു പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.