
ലിമ: 800 മുതൽ 1200 വർഷം മുൻപ് ബലികഴിപ്പിച്ച എട്ട് കുട്ടികളുടെയും പന്ത്രണ്ട് മുതിർന്നവരുടെയും മൃതദേഹാവശിഷ്ടം പെറുവിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തി. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ കജമാർക്വില്ല സമുച്ചയത്തിൽ നടത്തിയ ഖനനത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ നവംബറിൽ പെറുവിലെ സാൻ മാർകോസ് സർവകലാശാലയിൽ നിന്നുള്ള സംഘം ഭൂർഗർഭ ശവകൂടീരത്തിൽ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ഒരു മമ്മി കണ്ടെത്തിയിരുന്നു. ഇതിന് അടുത്തായാണ് ബലികഴിപ്പിച്ച നിലയിലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചില അവശിഷ്ടങ്ങൾ മമ്മിയുടെ രൂപത്തിലും മറ്റ് ചിലത് അസ്ഥികൂടങ്ങളുടെ നിലയിലുമാണ് കണ്ടെത്തിയത്. ഇവ പുരാതന ആചാരങ്ങൾ പ്രകാരം അനേകം തുണികളാൽ ചുറ്റപ്പെട്ടിരുന്നു. പ്രധാന മമ്മിക്ക് അകമ്പടി പോകാനായിരുന്നിരിക്കണം എട്ട് കുട്ടികളെയും പന്ത്രണ്ട് മുതിർന്നവരെയും ബലി കഴിപ്പിച്ചതെന്ന് പുരാവസ്തു ഗവേഷകനായ പിയേറ്റർ വാൻ ഡാലെൻ പറഞ്ഞു. 1700 വർഷങ്ങൾക്ക് മുൻപത്തെ പെറു ഭരണാധികാരിയായ ലോർഡ് ഒഫ് സൈപന്റെ ശവകൂടീരം കണ്ടെത്തിയതിന് സമാനമായ രീതിയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കാണപ്പെട്ടതെന്നും വാൻ ഡാലെൻ വ്യക്തമാക്കി. ലോർഡ് ഒഫ് സൈപന്റെ ശവകൂടീരത്തിലും സമാന രീതിയിൽ കുട്ടികളെയും മുതിർന്നവരെയും ബലി കഴിപ്പിച്ചതായി കണ്ടെത്തിയിരുന്നു.

ശവകുടീരത്തിൽ നിരവധി സംഗീത ഉപകരണങ്ങൾ കണ്ടെത്തിയതായി സംഘത്തിലെ മറ്റൊരു അംഗമായ യൊമിറ ഹൗമാൻ പറഞ്ഞു. കജമാർക്വില്ലയിൽ കണ്ടെത്തിയ മമ്മി 35 വയസുള്ള ഒരു പുരുഷന്റെയാകാമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. മാത്രമല്ല മമ്മിയിൽ അവയവങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും യൊമിറ ഹൗമാൻ വ്യക്തമാക്കി.
