
തിരുവനന്തപുരം: മാതമംഗലം കയറ്റിറക്ക് തർക്കത്തിൽ കോടതി വിധി അംഗീകരിക്കില്ലെന്ന് സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. തൊഴിലെടുക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന കോടതി വിധിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സി ഐ ടി യു.
മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്സ് ഹാർഡ്‌വെയർ കടയിലെ ജീവനക്കാർക്ക് ലേബർ കാർഡ് നൽകിയ ഹൈക്കോടതി വിധി അംഗീകരിക്കാനാവില്ല. കയറ്റിറക്ക് നിയമത്തിന് എതിരാണ് ഹൈക്കോടതി വിധി. എന്നാൽ മാളുകൾ സ്പെഷ്യൽ എക്കണോമിക് സോണിൽ ഉൾപ്പെടുന്നതുകൊണ്ട് കയറ്റിറക്ക് നിയമം ബാധകമാവില്ലെന്നും ആനത്തലവട്ടം വ്യക്തമാക്കി.
മാതമംഗലത്ത് കയറ്റിറക്ക് തർക്കത്തെ തുടർന്ന് സി.ഐ.ടി.യു ആരംഭിച്ച അനിശ്ചിതകാല സമരത്തിന് പിന്നാലെ അടച്ചു പൂട്ടിയ എസ്.ആർ അസോസിയേറ്റ്സ് ഹാർഡ്‌വെയർ കട തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ലേബർ കമ്മിഷണറും കടയുടമ റാബിയും സി.ഐ.ടി.യു നേതൃത്വവും തിരുവനന്തപുരത്ത് നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. സി.ഐ.ടി.യു ഉപരോധസമരത്തെ തുടർന്ന് കടയടച്ചത് വൻ വിവാദമായതോടെയാണ് സർക്കാർ ചർച്ചയ്ക്ക് മുന്നിട്ടിറങ്ങിയത്. നിയമസഭാ സമ്മേളനത്തിൽ മാതമംഗലം സമരം ചർച്ചയായി മാറാൻ സാദ്ധ്യതയുണ്ടെന്നു മുൻകൂട്ടിക്കണ്ട് വിഷയം അടിയന്തരമായി ഒത്തുതീർക്കാൻ ലേബർ കമ്മിഷണറെ ചുമതലപ്പെടുത്തുകയായിരുന്നു.