makkal-

ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കമൽഹാസന്റെ മക്കള്‍ നീതി മയ്യം ഒരു സീറ്റുപോലും നേടാതെ വമ്പൻ തോൽവി ഏറ്റുവാങ്ങി. അതേസമയം സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതില്‍ വോട്ടര്‍മാര്‍ക്ക് അഭിമാനിക്കാന്‍ കഴിയില്ലെന്നും ജനവിധി അംഗീകരിക്കില്ലെന്നും പാർട്ടി അദ്ധ്യക്ഷൻ കമൽഹാസൻ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്ന് പറയുന്നത് ഒരു ഔപചാരികതയാണ്, അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഞങ്ങളുടെ ജോലി തുടരുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. സഖ്യം വന്‍വിജയമാണ് നേടിയത്. എ.ഐ.എ.ഡി.എം.കെ.യുടെ കോട്ടയായിരുന്ന കോയമ്പത്തൂര്‍ അടക്കം സംസ്ഥാനത്തെ 21 കോര്‍പ്പറേഷനുകളും ഡി.എം.കെ സഖ്യം നേടി. 138 മുനിസിപ്പാലിറ്റികളില്‍ 133-ലും 489 നഗരപഞ്ചായത്തുകളില്‍ 437-ലും ഭരണം പിടിച്ചു. ഡി.എം.കെ. സഖ്യകക്ഷികളായ കോണ്‍ഗ്രസ്, സി.പി.ഐ., സി.പി.എം., എം.ഡി.എം.കെ., വി.സി.കെ., മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളും നേട്ടമുണ്ടാക്കി

മുഖ്യപ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ.യ്ക്ക് ഒരു കോര്‍പ്പറേഷനില്‍പ്പോലും ഭരണം നിലനിര്‍ത്താന്‍ സാധിച്ചില്ല. മൂന്ന് മുനിസിപ്പാലിറ്റികളിലും 14 നഗരപഞ്ചായത്തുകളിലും മാത്രമാണ് ഭൂരിപക്ഷം നേടാനായത്. തനിച്ചു മത്സരിച്ച ബി.ജെ.പി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ നേടി. രണ്ട് നഗരപഞ്ചായത്തുകളില്‍ ബി.ജെ.പി.ക്കു ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.